തിരുവനന്തപുരം:മതഭീകരവാദശക്തികളിൽ നിന്നും കേരളത്തെ മുക്തമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു
കേരളപദയാത്രയ്ക്ക് സമാപനം കുറിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവത്തിലും ആറ്റുകാൽ പൊങ്കാലയ്‌ക്കെതിരെ നടന്ന ഹേറ്റ് ക്യാമ്പയിന് പിന്നിലും മതഭീകരവാദ ശക്തികളാണ്. കേരളത്തിലെ ഇടത് വലത് മുന്നണികളാണ് ഈ മതഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നത്. പൂഞ്ഞാറിൽ ക്രൈസ്തവ പുരോഹിതൻ ആരാധനാലയത്തിന് മുമ്പിൽ വെച്ച് ആക്രമിക്കപ്പെട്ടിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇരു മുന്നണികളും സ്വീകരിച്ചത്. ഇതിനെതിരെ ശബ്ദിക്കാൻ ഇവിടെ ദേശീയ ജനാധിപത്യ സഖ്യം മാത്രമാണുള്ളത്. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. നിരവധി സമ്മാനങ്ങളുമായാണ് മോദി ഓരോ തവണയും കേരളത്തിലെത്താറുള്ളത്. നരേന്ദ്രമോദി സർക്കാരിന്റെ വികസന രാഷ്ട്രീയം കേരളം ഏറ്റെടുത്തതിന്റെ തെളിവാണ് ഒരുമാസമായി കേരളപദയാത്രയ്ക്ക് സംസ്ഥാനത്തുടനീളം ലഭിച്ച സ്വീകരണം. പിസി ജോർജിന്റെ ജനപക്ഷം സെക്കുലർ ബിജെപിയിൽ ഔദ്യോഗികമായി ലയിച്ചു. ഓരോ പാർലമെന്റ് മണ്ഡലങ്ങളിലും നൂറുകണക്കിനാളുകളാണ് കേരളപദയാത്രയിൽ ബിജെപി അംഗത്വം സ്വീകരിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
നന്ദിക്കൊപ്പം മോദിക്ക്
വോട്ടും നൽകും:
ജാവദേക്കർ
തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളജനത വികസനത്തിന് മോദിക്ക് നന്ദി പറയുന്നതിനൊപ്പം വോട്ടും നൽകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. കെ.സുരേന്ദ്രന്റെ കേരളപദയാത്ര സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ൽ ആരോട് ചോദിച്ചാലും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നായിരുന്നു മറുപടി. എന്നാൽ 2024ലെ തിരഞ്ഞെടുപ്പിൽ ജനം ഒന്നടങ്കം പറയുന്നു നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും എന്ന്. സാധാരണക്കാരോട് മോദി എങ്ങനെ എന്ന് ചോദിച്ചാൽ മറുപടി നല്ല മോദി എന്നാണ്. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളാണ് ഒാരോ മലയാളിയും. മോദി സർക്കാരിന്റെ വികസനങ്ങൾ അവർ അംഗീകരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ജനക്ഷേമ നയങ്ങളുടെ വിജയമാവും 2024ലെ തിരഞ്ഞെടുപ്പ് ഫലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |