തിരുവനന്തപുരം: സംസ്ഥാനത്തെ 85 സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ ബി.എസ്.സി നഴ്സിംഗ് മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനത്തിന് അവർ ഏഴുവർഷമായി നടത്തിവന്ന ഏകീകൃത അലോട്ട്മെന്റ് അവസാനിപ്പിച്ചു. ഈവർഷം മുതൽ കോളേജുകൾ പ്രത്യേകം അപേക്ഷ ക്ഷണിച്ച് പ്രവേശനം നടത്തും. ഏകീകൃത അലോട്ട്മെന്റ് നടത്തുമ്പോൾ അപേക്ഷാ ഫീസിന്റെ ജി.എസ്.ടി സർക്കാരിലേക്ക് അടയ്ക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണിത്. ഇത് അധിക ബാദ്ധ്യത ഉണ്ടാക്കുന്നുവെന്നാണ് മാനേജുമെന്റുകളുടെ വാദം. സ്വന്തം നിലയിലുള്ള പ്രവേശനത്തിന് കോളേജുകൾ ജി.എസ്.ടി അടയ്ക്കേണ്ടതില്ല.
പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനും പിന്തുണ അറിയിച്ചു. പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിൽ 50 കോളേജുകളും സ്വകാര്യ ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന് കീഴിൽ 35 കോളേജുകളുമാണുള്ളത്. ഇവർ കേന്ദ്രീകൃത സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ ക്ഷണിച്ച് മാർക്കടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിട്ടാണ് അലോട്ട്മെന്റ് നടത്തിയിരുന്നത്. ഈ വർഷം മുതൽ നഴ്സിംഗ് പ്രവേശനത്തിന് സർക്കാർ എൻട്രൻസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ യോഗ്യത നേടുന്നവർക്കാവും മാനേജ്മെന്റ് സീറ്റിലും അപേക്ഷിക്കാനാവുക.
ഏകീകൃത അലോട്ട്മെന്റിന് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന രജിസ്ട്രേഷൻ ഫീസായ 1000 രൂപയുടെ 18ശതമാനം ജി.എസ്.ടി അടയ്ക്കണമെന്ന നിർദ്ദേശമാണ് മാനേജ്മെന്റുകളെ പ്രതിസന്ധിയിലാക്കിയത്. പ്രവേശന നടപടികൾക്കടക്കം ഇതിൽ നിന്നാണ് ചെലവാക്കുന്നത്. പ്രത്യേകം ജി.എസ്.ടി വാങ്ങാത്തതിനാൽ അധിക ബാദ്ധ്യത വരുമെന്നാണ് വാദം. 2017 മുതലുള്ള ജി.എസ്.ടി കുടിശിക അടയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് പുതിയ നീക്കം.
വിദ്യാർത്ഥികൾക്ക്
അധിക ബാദ്ധ്യത
1000രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥിക്ക് പരമാവധി 10 സ്വകാര്യ കോളേജുകളിലേക്ക് അപേക്ഷിക്കാമായിരുന്നു
പുതിയ തീരുമാനപ്രകാരം ഓരോ കോളേജും പ്രത്യേകം ഫീസ് ഈടാക്കും. ഇത് വിദ്യാർത്ഥികൾക്ക് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും
''ജി.എസ്.ടി ഒഴിവാക്കാനുള്ള യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ഓൺലൈൻ സംവിധാനം തുടരാൻ കഴിയാത്ത സ്ഥിതിയാണ്.
-അയിര ശശി, സെക്രട്ടറി
പ്രൈവറ്റ് നഴ്സിംഗ് കോളേജ്
മാനേജ്മെന്റ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |