യോഗത്തിൽ വാക്കേറ്റം, വിഷയം നിയമവകുപ്പിന് വിട്ടു
തിരുവനന്തപുരം : സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ നഴ്സിംഗ് കൗൺസിൽ വർഷംതോറും നടത്തുന്ന പരിശോധനയിൽ നിന്ന് കൗൺസിൽ അംഗങ്ങളെ ഒഴിവാക്കാനുള്ള ചർച്ച തർക്കത്തിലും വാക്കേറ്റത്തിലും കാലാശിച്ചു. അംഗങ്ങൾ പരിശോധനയ്ക്ക് പോകുന്നത് കോഴവാങ്ങാനാണെന്ന മന്ത്രിയുടെ പരാമർശം രൂക്ഷമായ വാക്കേറ്റത്തിന് കാരണമായി. അങ്ങനെയെങ്കിൽ മന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കൗൺസിൽ അംഗങ്ങൾ വെല്ലുവിളിച്ചു.
നിയമപ്രകാരം അംഗങ്ങൾ പോകാൻ പാടില്ലെന്ന് നിലപാടെടുത്ത മന്ത്രി വീണാ ജോർജിനോട് അംഗങ്ങൾ കേന്ദ്ര,സംസ്ഥാന ആക്ടുകൾ വിശദീകരിച്ചെങ്കിലും അംഗീകരിച്ചില്ല. ഒടുവിൽ വിഷയത്തിൽ നിയമവകുപ്പിന്റെ അഭിപ്രായം തേടാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു. ഇന്നലെ സെക്രട്ടേറിയേറ്റ് അനക്‌സ് 2ലെ നവകൈരളി ഹാളിൽ ചേർന്ന യോഗത്തിലായിരുന്നു ഏറ്റുമുട്ടൽ. സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ അദ്ധ്യാപക ക്ഷാമം,അമിത ഫീസ് ഈടാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നിർദ്ദേശം നൽകുന്നത് നഴ്സിംഗ് കൗൺസിലാണ്. മുൻകാലങ്ങളിൽ വിവിധ കോളേജുകളിലെ അദ്ധ്യാപകരെയാണ് പരിശോധനയ്ക്ക് നിയോഗിച്ചിരുന്നത്.എന്നാൽ വീഴ്ചകൾ റിപ്പോർട്ട് ചെയ്താൽ മാനേജ്മെന്റുകളുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടാകുമെന്ന് ഭയന്ന് പലരും അതിന് തയ്യാറായിരുന്നില്ല.2021മുതൽ കൗൺസിൽ അംഗങ്ങൾ പരിശോധനയ്ക്ക് ഇറങ്ങിയതോടെ പ്രശ്നം രൂക്ഷമായി.ഇതോടെയാണ് കൗൺസിൽ അംഗങ്ങളെ പരിശോധനയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നത്. സമീപകാലത്ത് വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടു. ഇതിന്റെ ഭാഗമായായിരുന്നു ഇന്നലെ ചർച്ചയ്ക്ക് വിളിച്ചത്. അംഗങ്ങൾ പോകാൻ പാടില്ലെന്നും പരിശോധനയ്ക്ക് പോകുന്ന അംഗങ്ങൾ തയ്യാറാക്കുന്ന റിപ്പോർട്ട് അതേ അംഗങ്ങൾ പങ്കെടുക്കുന്ന കൗൺസിൽ യോഗം എങ്ങനെ പരിഗണിക്കുമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു മന്ത്രി ഉന്നയിച്ചത്. ഇതിനുള്ള മറുപടികൾ നൽകുന്നതിനിടെയായിരുന്നു മന്ത്രിയുടെ കോഴ പരാമർശം. ഇതോടെ സർക്കാർ നാമനിർദ്ദേശം ചെയ്ത വനിതാ അംഗം പൊട്ടിതെറിച്ചു. മന്ത്രിയുടെ പരാമർശത്തെ അതിരൂക്ഷമായി വിമർശിച്ചു. രണ്ടരവർഷമായി ഈ ഹാളിൽ യോഗങ്ങൾ ചേർന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ആരും സംസാരിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി,രണ്ടരവർഷത്തിനു മുമ്പും തങ്ങൾ ഈ ഹാളിൽ യോഗം ചേർന്നിട്ടുണ്ടെന്നും അന്ന് ആരും ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും അംഗങ്ങൾ തിരിച്ചടിച്ചു. ഒടുവിലാണ് വിഷയം നിയമവകുപ്പിന് വിട്ടത്.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |