തൃശൂർ: കേരള കലാമണ്ഡലത്തിൽ വരുന്ന ജൂണിൽ ആരംഭിക്കുന്ന അദ്ധ്യയന വർഷം മുതൽ മോഹിനിയാട്ടം അടക്കമുള്ള എല്ലാവിഭാഗം കോഴ്‌സുകളിലേക്കും ലിംഗഭേദമെന്യേ പ്രവേശനം നൽകും. കലാമണ്ഡലം എക്‌സിക്യുട്ടീവ് ബോർഡ് യോഗത്തിൽ ഏകകണ്ഠമായാണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. എട്ടാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാഡ്വേഷൻ വരെ മോഹിനിയാട്ടം പഠിക്കാം. കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുന്നതെന്നും വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ അറിയിച്ചു.
കലാമണ്ഡലം സത്യഭാമയിൽ നിന്ന് ജാതീയ അധിക്ഷേപം നേരിട്ട, നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കൂത്തമ്പലത്തിൽ ചൊവ്വാഴ്ച രാമകൃഷ്ണന്റെ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു. കലാമണ്ഡലത്തിൽ ആദ്യമായാണ് ഒരു പുരുഷൻ മോഹിനിയാട്ടം അവതരിപ്പിച്ചത്. അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ ആൺകുട്ടികൾക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസമുണ്ടായില്ല.
''കലാമണ്ഡലം ഭരണസമിതിയുടേത് ഒറ്റക്കെട്ടായ തീരുമാനമാണ്. മറ്റാരുടെയും നിർദ്ദേശപ്രകാരമല്ലിത്.
- ഡോ. ബി. അനന്തകൃഷ്ണൻ, വി.സി.
വഴിയൊരുക്കിയ വിവാദം
ആർ.എൽ.വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമർശം വിവാദമായതോടെയാണ് ആൺകുട്ടികളുടെ മോഹിനിയാട്ടം ചർച്ചയായത്. യു.ജി.സി അംഗീകാരത്തോടെ കൽപ്പിത സർവകലാശാലയാക്കിയിട്ടും കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്ക് പ്രവേശനമില്ലാത്തതും ചർച്ചയായി. തനിക്ക് പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നുവെങ്കിലും നടന്നില്ലെന്ന് ആർ.എൽ.വി. രാമകൃഷ്ണനും പറഞ്ഞിരുന്നു. കലാമണ്ഡലം ക്ഷേമാവതിയും മുൻ രജിസ്ട്രാർ ഡോ. എൻ.ആർ. ഗ്രാമപ്രകാശും അടക്കമുളളവർ ആവശ്യം ഉയർത്തിയിരുന്നു. മൂന്നുവർഷം മുൻപ്, കലാമണ്ഡലത്തിൽ കഥകളിവേഷത്തിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. കഥകളി വടക്കൻ, തെക്കൻ വിഭാഗങ്ങളിൽ എട്ടാം ക്ലാസിലേക്കാണ് പെൺകുട്ടികൾക്കും പ്രവേശനം നൽകിയത്.
മൂന്നു പുതിയ കോഴ്‌സുകൾ
മാസ്റ്റേഴ്‌സ് ഇൻ ഭരതനാട്യം, മാസ്റ്റേഴ്‌സ് ഇൻ കുച്ചിപ്പുടി, തിയറ്റർ ആൻഡ് പെർഫോമൻസ് മേക്കിംഗ് എന്നിങ്ങനെ മൂന്ന് കോഴ്‌സുകൾകൂടി തുടങ്ങും. പെർഫോമൻസ് മേക്കിംഗിൽ ആദ്യമായാണ് ഇന്ത്യയിൽ ഒരു കോഴ്‌സ് തുടങ്ങുന്നത്. കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ശിവൻ നമ്പൂതിരി, ഡോ. നീന പ്രസാദ്, ഡോ. കലാമണ്ഡലം ലത എടവലത്ത്, എ.വി. സതീഷ്, ഡോ. പി. വേണുഗോപാൽ, കെ.ബി. രാജാനന്ദ്, സാംസ്‌കാരികവകുപ്പ് അണ്ടർ സെക്രട്ടറി സുഭാഷിണി തങ്കച്ചി എന്നിവർ യോഗത്തിൽ പങ്കെടുത്തതായി കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |