കൊച്ചി: കൊച്ചി കസ്റ്റംസിന്റെ മിനി കൂപ്പർ ലേലം വീണ്ടും അനിശ്ചിതത്വത്തിലായി. മാർച്ച് രണ്ടാം വാരം നിശ്ചയിച്ചിരുന്ന ലേലം ഏപ്രിൽ എട്ടിലേക്ക് മാറ്റിയെങ്കിലും അന്നും വില്പന മുടങ്ങുമെന്നാണ് വിവരം. വാഹന നിയമമാണ് പ്രശ്നം.
പെട്രോൾ ടാങ്കിൽ ഏഴ് കിലോ സ്വർണം ഒളിപ്പിച്ച് കൊച്ചി തുറമുഖം വഴി കടത്താൻ ശ്രമിച്ചതിന് പിടിയിലായ വണ്ടിയാണ്.
ഈ ചുവന്ന 2013 മോഡൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാർ 2018 മുതൽ ലേലം ചെയ്യാൻ കസ്റ്റംസ് ശ്രമിക്കുകയാണ്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് മാർച്ചിലെ ലേലത്തിൽ ഉൾപ്പെടുത്തിയത്.
ആഡംബര കാർ എട്ട് ലക്ഷത്തിന് വില്പനയ്‌ക്ക് വച്ചിരിക്കുന്നതായുള്ള വാർത്തയെ തുടർന്ന് വില്ലിംഗ്ടൺ ഐലൻഡിലെ കസ്റ്റംസ് യാർഡിലേക്ക് കൂപ്പർ മോഹികളുടെ പ്രവാഹമായിരുന്നു.
www.mstcecommerce.com എന്ന കേന്ദ്രസർക്കാർ പോർട്ടലിലൂടെയാണ് ഇ-ലേലം. ലേലത്തിന് രജിസ്റ്റർ ചെയ്യാൻ ആറായിരം രൂപയോളം ചെലവുവരും. അടിസ്ഥാനവില കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ഏതോ കുബുദ്ധികളാണ് എട്ട് ലക്ഷം എന്ന് പ്രചരിപ്പിച്ചത്. ഡി.ആർ.ഐ കണ്ടുകെട്ടിയ രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളും തുറമുഖത്ത് നിന്ന് ക്ളിയർ ചെയ്യാത്ത ബാഗേജുകളും ലേലം ചെയ്യുന്നുണ്ട്.
ലെഫ്‌റ്റ്ഹാൻഡ് കുരുക്ക്
കാറിന് ആർ.സി.ബുക്കും മറ്റ് പേപ്പറുകളുമില്ല. ലേലം കൊള്ളുന്നവർക്ക് ചേസിസ്, എൻജിൻ നമ്പറുകൾ രേഖപ്പെടുത്തി കസ്റ്റംസ് നൽകുന്ന ഡെലിവറി നോട്ടാണ് അടിസ്ഥാനരേഖ. ഇത് ഉപയോഗിച്ച് നികുതി അടച്ച് പുതിയ രജിസ്ട്രേഷൻ എടുക്കാം. എന്നാൽ, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങളുടെ രജിസ്ട്രേഷന് തടസമുള്ളതിനാൽ കൂപ്പറിന്റെ കാര്യത്തിൽ വിശദീകരണം തേടി മോട്ടോർ വാഹനവകുപ്പുമായി കസ്റ്റംസ് എഴുത്തുകുത്തുകൾ നടത്തുന്നുണ്ട്. ഇതിലൊരു തീരുമാനമാകാത്തതാണ് ലേലത്തിൽ നിന്ന് കൂപ്പറിനെ ഒഴിവാക്കാനുള്ള പ്രധാനകാരണമെന്നാണ് സൂചന. ഇറക്കുമതി ചെയ്യുന്ന ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ കമ്പനികൾ തന്നെ റൈറ്റ് ഹാൻഡ് ആക്കി നൽകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |