SignIn
Kerala Kaumudi Online
Tuesday, 21 May 2024 11.44 PM IST

ആർക്കൊപ്പമാണ് നീതി!

jk

നീതിയുടെ നിർവചനം എന്താണ്. മെഡിക്കൽ കോളജിലെ ഐ.സി.യുവിൽ ഒരു യുവതി പീഡിപ്പിക്കെപ്പെടുന്നതിന് സാക്ഷിയാകേണ്ടിവന്നതിന് തെളിവായി താനുണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ മാസങ്ങളായി ഒരു നഴ്സിംഗ് ഓഫീസർ പീഡിപ്പിക്കപ്പെടുകയാണ്. സ്ഥലം മാറ്റം, സസ്പെൻഷൻ, ഒടുക്കം മെഡിക്കൽ കോളജിലേക്ക് തന്നെ മടങ്ങാൻ കോടതി നിർദ്ദേശം. പക്ഷെ അനുവദിക്കുന്നില്ല, അധികൃതർ. ചോദ്യം ഇതുമാത്രമാണ് ആർക്കൊപ്പമാണ് നീതി! ഇരയ്ക്കൊപ്പമോ വേട്ടക്കാർക്കൊപ്പമോ?.

മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നതിന് അപമാനിക്കപെടുകയും സ്വന്തം ജോലിയിൽ പ്രവേശിക്കാൻ കുത്തിയിരിപ്പ് സമരം നടത്തേണ്ട അവസ്ഥയും വന്നിരിക്കുയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസറായ പി.ബി. അനിതയ്ക്ക്. ഗുരുതരമായ ഒരു വീഴച്ചയായി മാത്രമേ നമുക്ക് ഇതിനെ കാണാൻ സാധിക്കുകയുള്ളു. ചുറ്റും നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്തിയിട്ടും സമൂഹത്തിൽ അപമാനിക്കപ്പെടുന്നത് സർക്കാർ വ്യവസ്ഥിതിയുടെ മൂല്യച്യുതിയാണ് ചൂണ്ടികാണിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും പോലും നഴ്സിന് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നത് അധികാരത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവിൽ കഴിയുകയായിരുന്ന യുവതിയെ 2023 മാർച്ച് 18നാണ് അറ്റൻഡറായ ശശീന്ദ്രൻ പീഡിപ്പിച്ചത്. കേസിൽ അതിജീവിതയ്ക്ക് അനുകൂല മൊഴി നൽകിയതിനാണ് സീനിയർ നഴ്സിംഗ് ഓഫീസറായ പി.ബി. അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. ഇതിനെതിരെ ഏപ്രിൽ ഒന്നിന് ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല വിധിയുമായി കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും പ്രിൻസിപ്പൽ അവധിയിലാണെന്ന കാരണം പറഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിച്ചില്ല. കോടതി ഉത്തരവ് നടപ്പാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം വേണമെന്നായിരുന്നു പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന കോളേജ് സീനിയർ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ എൻ. പത്മനാഭന്റെ വിശദീകരണം. തുടർന്ന് വൈകിട്ട് വരെ നിന്നെങ്കിലും അനിതക്ക് ‌ജോലിയിൽ കയറാൻ സാധിച്ചില്ല. പിറ്റേന്ന് വീണ്ടും എത്തിയെങ്കിലും ഇതു തന്നെ അവസ്ഥ. അങ്ങനെയാണ് ബോധപൂ‌ർവം മാറ്റിനിറുത്തുകയാണെന്ന ഉത്തമ ബോദ്ധ്യത്തിൽ തിരികെ ജോലിയിൽ കയറ്റുംവരെ മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്താൻ അനിത മുന്നിട്ടിറങ്ങിയത്.

20 വർഷമായി മെഡിക്കൽ കോളേജിൽ ജോലി ചെയ്ത വ്യക്തിയാണ്. സത്യത്തിനൊപ്പം നിന്നതിന് ജോലി ചെയ്യുന്നവരിൽ നിന്ന് മോശമായ പ്രതികരണങ്ങൾ നേരിടേണ്ടി വന്നു. പ്രിൻസിപ്പൽ ഓഫീസിലെ ഒരു ക്ലർക്ക് കാരണമാണ് തനിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്തതെന്നാണ് അനിത പറയുന്നത്. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാനായി എത്തിയ അഞ്ച് പേരെ താൻ റിപ്പോർട്ട് ചെയ്തു. തിരിച്ചറിയിൽ പരേഡിൽ ആളുകളെ അതിജീവിത തിരിച്ചറിഞ്ഞതോടെ അഞ്ച് പേരെയും സസ്പെൻഡ്‌ ചെയ്തു. പ്രിൻസിപ്പൽ ഓഫീസിലെ ക്ലർക്കിന് ഈ അഞ്ച് പേരെയും സംരക്ഷിക്കണമെന്ന താത്പര്യം ഉണ്ടായിരുന്നു എന്നാൽ അത് സാധിച്ചില്ല. അതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരെ നടത്തുന്നത് അനിത പറയുന്നു.

പീഡിപ്പിക്കപ്പെട്ട യുവതിയെ ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ ഞാൻ ലീവായിരുന്നു. തുടർന്ന് രണ്ട് ദിവസത്തെ ലീവ് കഴിഞ്ഞ് എത്തിയതിനു ശേഷമാണ് ഞാൻ അതിജീവിതയെ കാണുന്നതും അവർക്ക് വേണ്ട എല്ലാ സുരക്ഷാ കാര്യങ്ങളും ചെയ്തതും. ദിവസവും ഇവരെ കാണാനെത്തുന്ന ചിഫ് നഴ്സിംഗ് ഓഫീസർ പോലും അവർക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. ഒരു വാർഡിന്റെ ഇൻചാർജ് ആയിരിക്കെ രോഗിക്കുവേണ്ടി എന്ത് ചെയ്തുവെന്ന് ചീഫ് നഴ്സിംഗ് ഓഫീസർക്ക് രേഖാ മൂലം നൽകണം. അതിജീവിതയുടെ കാര്യത്തിൽ ചെയ്തത്.

അതിജീവിതയെ സ്വാധിനിക്കാൻ ശ്രമിച്ച അഞ്ചു പേരുടെ ഡിസൈൻയേഷൻ മാത്രമാണ് ഞാൻ എഴുതികൊടുത്തത്. തിരിച്ചറിയൽ പരേഡിന് ശേഷമാണ് അവരുടെ പേര് എഴുതി കൊടുക്കാൻ ചിഫ് നഴ്സിംഗ് ഓഫീസർ നിർബന്ധിച്ചത്. എഴുതിയ പേപ്പർ അവരാണ് പ്രിൻസിപ്പലിന് കൊണ്ട് കൊടുത്തത്. അതിൽ തന്റെ ഒപ്പ് പോലും ഉണ്ടായിരുന്നില്ല. പിന്നീട് ഇതിൽ ഒപ്പിടണം എന്ന് അറിയിച്ചു. ഒപ്പിടാൻ എത്തിയ സമയത്താണ് യൂണിഫോമിൽ ഉണ്ടായിരുന്ന തന്നെ ക്ലർക്ക് ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിൽനിന്ന് സസ്പെൻഡ് ചെയ്യും എന്നായിരുന്നു ഭീഷണി. നിരപരാധികളായ അഞ്ച് ജീവനക്കാരെ കുടുക്കിയ പി.ബി. അനിതയെ സസ്പെൻഡ് ചെയ്യണം എന്ന് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അതിജീവിതയെ സംരക്ഷിക്കുന്നതിൽ അനിതയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മറ്റികൾക്കും ബോദ്ധ്യപ്പെട്ടതാണ്, എന്നിട്ടും സ്ഥലം മാറ്റൽ നടപടി ഉണ്ടായി എന്നും അനിത പറഞ്ഞു.

അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ഡി.എം.ഇ ഉത്തരവ് ഹൈകോടതി റദ്ദാക്കുകയും തിരികെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമനം നൽകിക്കൊണ്ട് കോടതി ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഉത്തരവ് ഉണ്ടായിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ജോലിയിൽ പ്രവേശിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കാനാണ് അനിതയുടെ തീരുമാനം. അതേസമയം അനിതയെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രധിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. തനിക്ക് നീതി നിഷേധിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ജോലിയിൽ പ്രവേശിപ്പിക്കുന്നത് വരെ സമരം തുടരുമെന്നും അനിത പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VICTIM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.