മാഡ്രിഡ്: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ മക്കഫെയുടെ ഉപജ്ഞാതാവ് ജോൺ മക്കഫെയെ (75) സ്പെയിനിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. നികുതി വെട്ടിപ്പ് കേസിൽ നിയമനടപടികൾ നേരിടുന്ന മക്കഫിയെ അമേരിക്കയ്‌ക്ക് കൈമാറാനുള്ള സ്പാനിഷ് കോടതിയുടെ ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് ജയിൽ അധികൃതർ ഉത്തരവിട്ടു. കോടതി ഉത്തരവിനെതിരെ മക്കഫെക്ക് അപ്പീൽ നല്‌കാൻ അവസരമുണ്ടായിരുന്നു.
'ഞാൻ ജയിലിൽ ആത്മഹത്യ ചെയ്തെന്ന് കേട്ടെങ്കിൽ അത് എന്റെ തെറ്റല്ല എന്ന് നിങ്ങളോർക്കണമെന്ന്' ഒക്ടോബർ 15ന് മക്കഫി ട്വീറ്റ് ചെയ്തിരുന്നു. അതിപ്പോൾ വൈറലായി.
1987ൽ കാലിഫോർണിയയിൽ ആരംഭിച്ച മക്കഫെ അസോസിയേറ്റ്‌സ് എന്ന സോഫ്‌റ്റ്‌വെയർ സ്ഥാപനത്തെ കഠിനാദ്ധ്വാനത്താൽ ലോകപ്രശസ്തമായ വൻകിട സ്ഥാപനമാക്കി വളർത്തുകയായിരുന്നു. മൂന്നു വർഷത്തിനുള്ളിൽ മക്കഫി അമേരിക്കയിലെ അതി സമ്പന്നരുടെ നിരയിൽ എത്തി. 1990ൽ 50 ദശലക്ഷം ഡോളറായിരുന്നു ( 365 കോടി രൂപ ) മക്കഫെയുടെ സമ്പാദ്യം. 1994ൽ രാജി വയ്ക്കുകയും തന്റെ ഷെയറുകൾ വിൽക്കുകയും ചെയ്തു. പിന്നീട് ക്രിപ്റ്റോ കറൻസി, കൺസൾട്ടിംഗ് മേഖലയയിൽ തിളങ്ങിയെങ്കിലും 2008ൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
2012ൽ അയൽക്കാരന്റെ കൊലപാതകത്തിൽ മക്കഫെയെ പൊലീസ് സംശയിച്ചങ്കിലും തെളിവ് കിട്ടിയില്ല. 2014 - 2018ൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ നികുതി വെട്ടിച്ചിരുന്നു. മുപ്പത് വർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ക്രിപ്റ്റോ കറൻസി സംരംഭങ്ങളിലും മക്കഫെ നിക്ഷേപകരുടെ പണം വെട്ടിച്ചതായി ആരോപണമുയർന്നു. നികുതി വെട്ടിപ്പിന് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അമേരിക്കയിൽ നിന്ന് മുങ്ങിയ മക്കഫെ കഴിഞ്ഞ ഒക്ടോബറിൽ സ്‌പെയ്‌നിലെ ബാഴ്‌സിലോണ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റിലായത്. അന്ന് മുതൽ സ്പെയിനിൽ ജയിലിൽ കഴിഞ്ഞ മക്കഫെ തന്നെ അമേരിക്കയ്‌ക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് നിയമ പോരാട്ടത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |