ദുഷാൻബെ: ഷാങ്ഹായ് സഹകരണ സംഘടനയുടെ നേതൃത്വത്തിൽ താജിക്കിസ്ഥാനിൽ നടന്ന ദേശീയ സുരക്ഷാ മേധാവികളുടെ (എൻ.എസ്.എ) യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. എസ്.സി.ഒയുടെ ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കർ ഇ തോയിബ, ജയ്ഷെ മുഹമ്മദ് എന്നിവയെ വേരോടെ പിഴുതെറിയാൻ ശക്തമായ കർമ്മപദ്ധതി കൊണ്ടുവരണമെന്ന് ഡോവൽ നിർദ്ദേശിച്ചു.
മുംബയ് ഭീകരാക്രമണം, പാർലമെന്റ് ആക്രമണം തുടങ്ങി ഇന്ത്യയിൽ നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ ഈ സംഘടനകളാണെന്നും അതിർത്തി കടന്ന് ഭീകരാക്രമണം നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിച്ച് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ഡോവൽ കൂട്ടിച്ചേർത്തു. ആയുധങ്ങൾ കടത്തുന്നതിനും മറ്റും ഭീകരർ സാമൂഹമാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവ കർശനമായി നിരീക്ഷിക്കണ്ടതുണ്ടെന്നും ഡോവൽ വ്യക്തമാക്കി. പാകിസ്ഥാൻ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഡോവലിന്റെ വിമർശനം.
ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് ഷാൻഹായ് സഹകരണ സംഘടന
ആഗോള ഭീകരത, മത തീവ്രവാദം , വിഘടനവാദം എന്നിവയ്ക്കെതിരെ ഒന്നിച്ചു പോരാടുമെന്ന് ഷാൻഹായ് സഹകരണ സംഘടന ( എൻ.സിഒ). ഷാൻഹായ് രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇന്ത്യ, പാകിസ്ഥാൻ റഷ്യ, ചൈന, കിർഗിസ്ഥാൻ , കസാഖിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഷാൻഹായ് കൂട്ടായ്മയിലുള്ളത്. ഷാൻഹായ് സഹകരണ സംഘടനയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ പതിനാറാമത് യോഗമാണ് താജികിസ്ഥാൻ തലസ്ഥാനമായ ദുഷാൻബേയിൽ രണ്ടു ദിവസങ്ങളിലായി നടന്നത്. 2017മുതൽ ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സൈനിക സാഹചര്യത്തെ കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. സുരക്ഷാ ഉപദേഷ്ടാക്കൾ ഷാൻഹായ് സഹകരണ സംഘടനയുടെ നിലവിലെ ചെയർമാനായ താജികിസ്ഥാൻ പ്രസിഡന്റ് ഇമ്മോമലി റഹ്മോനെ സന്ദർശിച്ച് വിവിധ ആഗോള വിഷയങ്ങളിൽ ചർച്ച നടത്തി. ആഗോള തലത്തിൽ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ തടയാൻ കൂട്ടായ സഹകരണം ഉറപ്പു വരുത്താൻ യോഗം തീരുമാനിച്ചു. ദേശീയ സുരക്ഷ, സൈബർ സുരക്ഷ, കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ ജൈവ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി. സംഘടനയിൽ ചൈന അംഗമാണെങ്കിലും യോഗത്തിൽ ചൈനീസ് പ്രതിനിധി പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |