കൊച്ചി: വൈപ്പിൻ ദ്വീപസമൂഹത്തെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന ഗോശ്രീപാലത്തിൽ നാട്യകലയുടെ അപൂർവചാരുതകളാൽ നിറഞ്ഞ ശില്പങ്ങൾ ഇനി മിന്നിത്തിളങ്ങും. വടക്കൻ കേരളത്തിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്ത് തെയ്യം, തിറ, ചവിട്ടുനാടകം, കഥകളി, മോഹിനിയാട്ടം, ഒപ്പന തുടങ്ങി നിരവധി കലാരൂപങ്ങൾ തൂണുകളിൽ കൊത്തിയിട്ടുണ്ട്. ഇവയെല്ലാം പക്ഷേ, ശ്രദ്ധിക്കപ്പെടാത്തവിധമാണ് ഇപ്പോഴുള്ളത്.
പ്രശസ്ത ചിത്രകാരനായ സി.എൻ. കരുണാകരന്റെ നേതൃത്വത്തിൽ സ്കാർലറ്റ് എന്ന കലാകാരൻമാരുടെ സംഘം ഒരു വർഷത്തോളം പണിയെടുത്ത് നിർമ്മിച്ച ശില്പങ്ങളിൽ പലതും ജീർണ്ണാവസ്ഥയിലാണ്. ശില്പങ്ങളിൽ പൊടിയും ചെളിയുമായി. ചുറ്റും കാടും പടലും നിറഞ്ഞു.
മൂന്നു പാലങ്ങളിലുമായി മുപ്പതോളം കലാരൂപങ്ങളുണ്ട്. ചതുരത്തിലുള്ള തൂണിന്റെ രണ്ടു വശങ്ങളിലാണിവ. സി.എന്നിന്റെ ഒപ്പം സ്കാർലറ്റിലെ വി.ജെ. ജോൺ, വി. വെങ്കിട്ടരാമൻ, റോയ് തമ്പുരാൻ, ടി. ജയേന്ദ്രൻ, പി.വി. നന്ദൻ, അശാന്തൻ ബിജു ജോർജ് എന്നീ കലാകാരൻമാരും ഗോശ്രീപാലങ്ങൾക്ക് കലാവിരുന്നു കൊണ്ടുള്ള കവാടം സൃഷ്‌ടിക്കാനുള്ള ദൗത്യത്തിൽ പങ്കുചേർന്നു. കലാകാരൻ കൂടിയായിരുന്ന അന്നത്തെ കൊച്ചിൻ പോർട്ട്ട്രസ്റ്റ് ചെയർമാൻ ഡോ. ജേക്കബ്ബ് തോമസ് പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകി.
മേയർക്ക് നിവേദനം
ഗോശ്രീ പാലത്തിലെ ശില്പങ്ങളെ അഴുക്കിൽ നിന്ന് അഴകിലേക്കെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരകഗ്രന്ഥശാല ഭാരവാഹികൾ മേയർ എം. അനിൽകുമാറിന് നിവേദനം നൽകിയിട്ടുണ്ട്.
കേരളീയ കലകളെ സംരക്ഷിക്കും
''ഗോശ്രീ പാലത്തിലെ കലാരൂപങ്ങൾ നിലനിറുത്താൻ ഇടപെടൽ നടത്തും. സുഭാഷ് പാർക്കിലെ ശില്പങ്ങൾ വീണ്ടെടുത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കോർപ്പറേഷനാണ്. പോർട്ട്, ജിഡ അധികൃതർ മുളവുകാട്, കടമക്കുടി പഞ്ചായത്ത് ഭരണസമിതി എന്നിവരുമായി ചർച്ച ചെയ്ത് ഭാവിപ്രവർത്തനങ്ങൾക്ക് രൂപംനൽകും""
എം. അനിൽകുമാർ,
മേയർ, കൊച്ചി
കലാഭംഗി നിലനിറുത്തണം
''2004ലാണ് ശില്പ നിർമ്മാണം ആരംഭിച്ചത്. റോഡരുകിൽ കെട്ടിയ ടെന്റിലിരുന്നാണ് ഞങ്ങൾ ഇതെല്ലാം കൊത്തിയത്. കലാരൂപങ്ങൾ അവഗണിക്കപ്പെടുന്നതിൽ വേദനയും നിരാശയുമുണ്ട്. ശില്പങ്ങളുടെ കലാഭംഗി നിലനിർത്തുന്ന വിധത്തിലാവണം പരിഷ്കാരം. കൊച്ചി പോർട്ടിനെ ഈ ചുമതല ഏല്പിക്കുന്നതാവും കൂടുതൽ ഉചിതം""
റോയ് തമ്പുരാൻ,
കലാകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |