
കോഴിക്കോട്: നടക്കാവിൽ ക്ളിനിക് നടത്തുന്ന ഡോ. പി. പ്രിയലക്ഷ്മി പ്രകാശ് ഇടിച്ചുകയറിയത് സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പുകളിലേക്ക്. ഹോമിയോ പഠനം കഴിഞ്ഞ് അവിചാരിതമായാണ് ബോക്സിംഗ് റിംഗിലേക്ക് എത്തിയത്. ശരീരഭാരം കുറയ്ക്കാനായി 2019ൽ സിവിൽസ്റ്റേഷന് സമീപത്തുള്ള മെറ്റിൽ ഫിറ്റ്‌നസ് അക്കാഡമിയിൽ വ്യായാമത്തിന് പോയതാണ്. ഒരു ദിവസം ഫിറ്റ്‌നസ് സെന്ററിൽ തൂക്കിയിട്ടിരിക്കുന്ന പഞ്ചിംഗ് ബാഗിലേക്ക് വെറുതേ ഒന്നിടിച്ചുനോക്കി. ബാഗ് തിരികെ വന്നിടിച്ചത് തലയിലേക്ക്. ഒരുകൈ നോക്കിയാലോ എന്നായി ചിന്ത. ബോക്സിംഗിൽ ദേശീയ മെഡൽ ജേതാവായ രാജേഷ് രാജാണ് ഫിറ്റ്നസ് സെന്റർ നടത്തുന്നത്. അന്ന് കയറിയതാണ് ഇടിക്കൂട്ടിൽ.
2021ൽ ജില്ലയ്ക്കുവേണ്ടി ഇറങ്ങിയ അദ്യ മത്സരത്തിൽ തന്നെ ജേതാവായി. പിന്നാലെ രണ്ട് സ്റ്റേറ്റ് മത്സരങ്ങൾ. അവിടെ ഇടികൊണ്ട് വട്ടം കറങ്ങി. രണ്ടുമത്സരത്തിലും വെള്ളി നേടിയെങ്കിലും ശരിക്കും ബോക്‌സിംഗ് എന്താണെന്ന് ശരീരമറിഞ്ഞു. പിന്നീടങ്ങോട്ട് രാവിലെയും രാത്രിയും റിംഗിലെത്തി കഠിന പരിശീലനം തുടങ്ങി.
ലക്ഷ്യം ദേശീയ പട്ടം
ഈ വർഷം ആറ്റിങ്ങലിൽ നടന്ന സംസ്ഥാന മീറ്റിനിറങ്ങുമ്പോൾ ഒത്ത ബോക്‌സറായിരുന്നു പ്രിയയെന്ന് രാജേഷ് പറയുന്നു. മൂന്നുപേരെ ഇടിച്ച് നിലംപരിശാക്കിയാണ് സ്റ്റേറ്റ് ചാമ്പ്യയായി സ്വർണപ്പതക്കം അണിഞ്ഞത്. ഇനി ഈ 28കാരിക്ക് ഒരു ലക്ഷ്യമേയുള്ളൂ- ദേശീയ പട്ടം. നാഷണൽ മീറ്റിനായി തീവ്ര യജ്ഞത്തിലാണെങ്കിലും കുടുംബത്തിന്റെ അഭിമാനമായ ഹോമിയോ ചികിത്സയ്ക്കും സമയം കണ്ടെത്തും. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ ഡോ. കെ.എസ്. പ്രകാശത്തിന്റെ ചെറുമകളാണ്. അച്ഛൻ എസ്. പ്രകാശും അമ്മ റീന പ്രകാശും രണ്ട് സഹോദരങ്ങളും ഹോമിയോ ഡോക്ടർമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |