തിരുവനന്തപുരം: വിദേശ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിച്ച് മറ്ര് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ നിയമഭേദഗതി കൊണ്ടുവരും. ഇതിന്റെ സാദ്ധ്യതകൾ പഠിക്കാൻ കെ.എസ്.ഐ.ഡി.സി എം.ഡി ഹരി കിഷോറിന്റെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് സർക്കാരിന് കൈമാറി.
. കേരളത്തിലെ വിദേശമദ്യ ബ്രാൻഡുകൾക്ക് പുറത്തുള്ള ആവശ്യം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
വിദേശമദ്യ കയറ്റുമതിക്ക് എൻ.ഒ.സി ആവശ്യമില്ലെന്നതാണ് പ്രധാന നിർദ്ദേശം . എക്സ്പോർട്ട് പെർമിറ്റ് കൊടുക്കുമ്പോൾ എക്സൈസ് മദ്യ ബ്രാൻഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നതിനാലാണ് ഇത്.
മറ്ര് നിർദ്ദേശങ്ങൾ
കേരളത്തിലെ ഡിസ്റ്രിലറികളുമായി സഹകരിച്ചുള്ള മദ്യ ഉത്പാദനത്തിന് മറ്രു സംസ്ഥാനത്തെ സംരംഭകന് ഡിസ്റ്രിലറി ലൈസൻസ് വേണമെന്ന നിബന്ധന ഒഴിവാക്കണം. സംസ്ഥാനത്തുള്ള 17 ഡിസ്റ്രിലറികളും പ്രവർത്തന ശേഷിയുടെ പകുതി മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പുതിയ ബ്രാൻഡുകൾ വരുമ്പോൾവരുമാനം കൂടും.
രാജ്യാന്തര ട്രേഡ് ഷോ, റോഡ് ഷോ എന്നിവയ്ക്ക് പെർമിറ്ര് എടുത്ത് വിദേശത്തേക്ക് കൊണ്ടുപോകാവുന്ന മദ്യത്തിന്റെ അളവ് പ്രതിമാസം 10 ലിറ്റർ എന്നത് 20 ആക്കി ഉയർത്തണം.
കുപ്പികളിലെ ലേബൽ രജിസ്ട്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തണം. ലേബലിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ നിശ്ചിത ഫീസ് അടച്ച് എക്സൈസ് അനുമതി വാങ്ങണമെന്നാണ് നിലവിലെ വ്യവസ്ഥ. ലേബൽ എങ്ങനെ വേണമെന്ന് ഉത്പാദകന് തീരുമാനിക്കാം. രാജ്യവിരുദ്ധ പരാമർശങ്ങളോ മോശം പരാമർശങ്ങളോ ഉണ്ടാവരുത്.
മദ്യത്തിന്റെ എക്സ്പോർട്ട് ലേബൽ അപ്രൂവൽ ഫീസ്, ബ്രാൻഡ് രജിസ്ട്രേഷൻ ഫീസ് , എക്സ്പോർട്ട് പാസ് ഫീസ് എന്നിവ ഒഴിവാക്കണം.
ഡിസ്റ്രിലറികളിലേക്ക് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കുള്ള എക്സൈസ് ഗാർഡിന്റെ അകമ്പടി ഒഴിവാക്കി, വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തണം. കമ്പനികൾ നൽകേണ്ടിവരുന്ന ഗാർഡുകളുടെ ചെലവ് ഒഴിവാക്കാനാവും.
എക്സൈസിന്റെ എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |