തൃശൂർ: ലോറിയിൽ കയറ്റിക്കൊണ്ടു പോയ ആനയുടെ ഇടത്തേക്കൊമ്പ് എതിരെ വന്ന ഗ്യാസ് ലോറിയിടിച്ച് പാടേ പിഴുതുവീണു. വലത്തേക്കൊമ്പിന് നേരിയ പരിക്കേറ്റു. മലപ്പുറം അരീക്കോട് സ്വദേശി നാസറിന്റെ 21 വയസുള്ള കൊളക്കാടൻ കുട്ടിക്കൃഷ്ണൻ എന്ന ആനയ്ക്കാണ് കൊമ്പ് നഷ്ടമായത് . ഗ്യാസ് ലോറി നിറുത്താതെ പോയി. ഇന്നലെ പുലർച്ചെ അഞ്ചിന് മൂത്തകുന്നം-പറവൂർ ദേശീയപാതയിൽ അണ്ടിപ്പിള്ളിക്കാവിലായിരുന്നു സംഭവം.
എറണാകുളത്തെ ക്ഷേത്രത്തിലെ എഴുന്നള്ളത്തിനുശേഷം മലപ്പുറത്തേക്ക് ലോറിയിൽ കൊണ്ടുപോകുകയായിരുന്നു. റോഡിന് വീതി കുറവായതിനാൽ ഗ്യാസ് കയറ്റി എതിരെ വന്ന ലോറിക്കു പോകാനായി നിറുത്തിയിട്ടു. അമിത വേഗത്തിലെത്തിയ ഗ്യാസ് ലോറിയുടെ ശബ്ദം കേട്ട് ആന തല പുറത്തേക്കു തിരിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലോറിയുടെ ഡ്രൈവർ ക്യാബിനിലെ ഗ്രില്ലിൽ ഇടിച്ച കൊമ്പ് പാടേ ഇളകി ആന സഞ്ചരിച്ച ലോറിക്കുള്ളിൽ വീണു.
രക്തസ്രാവം മൂലം ക്ഷീണിതനായ ആനയെ തൃശൂർ ചാവക്കാട് മണത്തലയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. ആന ചികിത്സാ വിദഗ്ദ്ധൻ ഡോ. പി.ബി.ഗിരിദാസിന്റെ നേതൃത്വത്തിലുളള സംഘമാണ് ചികിത്സിച്ചത്. മുറിവ് ഉണങ്ങിയാൽ കൃത്രിമ കൊമ്പ് ഘടിപ്പിക്കും. അറ്റുപോയ കൊമ്പ് ഫോറസ്റ്റ് അധികൃതരെത്തി ഏറ്റുവാങ്ങി. ക്ഷീണം മാറുന്ന മുറയ്ക്ക് ആനയെ മലപ്പുറത്തേക്ക് കൊണ്ടുപോകും.
''ആനയ്ക്ക് ആന്റിബയോട്ടിക് നൽകി മുറിവ് കെട്ടിയിട്ടുണ്ട്. ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ്. കൊമ്പ് കൃത്രിമമായി വച്ചുപിടിപ്പിക്കാനാവും.
-ഡോ.പി.ബി.ഗിരിദാസ്,
ആനചികിത്സാ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |