തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിലെ പന്തീരായിരം വഴിപാടിനായി പടറ്റിക്കുലകൾ തുകലശ്ശേരി മഹാദേവക്ഷേത്രത്തിൽ എത്തിച്ചു. ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് ഉപദേശകസമിതിയുടെയും തിരുവുത്സവക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളോടെയാണ് ഭക്തജനങ്ങൾ ആചാരപരമായി കുലകൾ മഹാദേവക്ഷേത്രത്തിൽ എത്തിച്ചത്. കൊടിയേറ്റ് ദിവസമായ ചൊവ്വാഴ്ചയാണ് പന്തീരായിരം വഴിപാട്. അന്ന് രാവിലെ 5.15ന് തുകലശ്ശേരി മഹാദേവനുള്ള നിത്യനിദാന വിഭവങ്ങൾ മഹാദേവക്ഷേത്രത്തിൽ എത്തിക്കും. ആറിന് പന്തീരായിരം ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ആദ്യത്തെ പഴക്കുല തുകലശ്ശേരി മഹാദേവന് സമർപ്പിക്കും. തുടർന്ന് കുട്ടകളിലും തളികകളിലും പടറ്റിപ്പഴങ്ങളുമായി നാമജപവും വായ്ക്കുരവയുമായി ഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കചേരും. പള്ളിവേട്ടയാൽക്കവലയിലെത്തി ഗോവിന്ദൻകുളങ്ങര ദേവിക്കും പഴക്കുല സമർപ്പിച്ചശേഷം ശ്രീവല്ലഭക്ഷേത്രത്തിലെത്തി നമസ്‌കാരമണ്ഡപത്തിൽ സമർപ്പണം നടത്തും. തുടർന്ന് ശ്രീവല്ലഭന് നിവേദിച്ചശേഷം പഴങ്ങൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും. ക്ഷേത്ര ഉപദേശകസമിതി വൈസ് പ്രസിഡന്റ് ഷാബു ആശാരുപറമ്പിൽ,എം.എൻ.രാജശേഖരൻ, എം.വിഷ്ണു, ലാൽപ്രകാശ്, നരേന്ദ്രൻ ചെമ്പകവേലിൽ, രാജീവ്, ശ്യാമള വാരിജാക്ഷൻ, ഉഷാനായർ, പത്മിനിയമ്മ എന്നിവർ നേതൃത്വം നൽകി.
ശുദ്ധിക്രിയകൾ തുടങ്ങി
കൊടിയേറ്റിന് മുമ്പുള്ള ശുദ്ധിക്രിയകൾ ശ്രീവല്ലഭ ക്ഷേത്രത്തിൽ ആരംഭിച്ചു. ശ്രീവല്ലഭ സ്വാമിക്കും സുദർശനമൂർത്തിക്കുമായി അസ്ത്രകലശപൂജ, വാസ്തഹോമം, ബിംബശുദ്ധി ക്രിയകൾ, നവകം, കലശാഭിഷേകം എന്നിങ്ങനെ മൂന്നുദിവസം നീളുന്ന ചടങ്ങുകൾ നടക്കും. തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. തിങ്കളാഴ്ച പുലർച്ചെ ശ്രീവല്ലഭ ക്ഷേത്രമൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകിട്ട് ബ്രഹ്മകലശാഭിഷേകം, വിശേഷാൽ ഭഗവതിസേവ എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |