സുരക്ഷയൊരുക്കാൻ അഗ്നിരക്ഷാസേന
കോഴിക്കോട്: വേനൽചൂടിനൊപ്പം തീപിടിത്തങ്ങളുടെ എണ്ണവും കൂടിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി അഗ്നിരക്ഷാ സേന. നൂറുകണക്കിന് ഫോൺകോളുകളാണ് അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെട്ട് ദിവസവും ജില്ലയിലെ പല ഫയർ സ്റ്റേഷനുകളിലായി എത്തുന്നത്. ഈ വർഷം ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ചെറുതും വലുതുമായ 158 തീപിടിത്തങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ചൂടിന് കാഠിന്യമേറിയതോടെ തീപിടിത്തത്തിന്റെ വ്യാപ്തിയും വർദ്ധിച്ചു.
പറമ്പുകളിലും പുൽക്കാടുകൾക്കുമാണ് പ്രധാനമായും തീപിടിക്കുന്നത്. പേരാമ്പ്ര സ്റ്റേഷനു കീഴിലാണ് ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ ഉണ്ടായത്. 43 എണ്ണം. ദിവസേന ശരാശരി അഞ്ചും ആറും തീപിടിത്തങ്ങളാണുണ്ടാകുന്നത്.
വേനൽച്ചൂടിനൊപ്പം ചപ്പുചവറുകൾക്കു തീയിടുന്നതും അലക്ഷ്യമായി സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതുമാണ് തീപടരാനുള്ള പ്രധാന കാരണം . തീ പടരാതിരിക്കാൻ ഫയർ ബ്രേക്ക് ചെയ്യാനുള്ള സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം തീ കത്തിക്കണമെന്നും അഗ്നിരക്ഷാ സേന അധികൃതർ പറയുന്നു.
അഗ്നിരക്ഷാസേന തയ്യാർ
തീപിടിത്തം വർദ്ധിച്ചതോടെ ഫയർഫോഴ്സ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മുൻകരുതലിന്റെ ഭാഗമായി തീപിടിത്തമുണ്ടായാൽ അണയ്ക്കാൻ ആവശ്യത്തിന് വെള്ളം ഫയർസ്റ്റേഷനുകളിൽ സജ്ജമാക്കിയിട്ടുണ്ട്. 500 മുതൽ 7000വരെ ലിറ്റർ വെളളം സംഭരിച്ചുവയ്ക്കുന്ന നാല് വാഹനങ്ങളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സജ്ജമാക്കിക്കഴിഞ്ഞു.തീയണയ്ക്കാനായി ഫോം ടെന്ററുമുണ്ട്. വേനലാരംഭത്തിൽ തന്നെ തീ പടർന്നുണ്ടാകുന്ന അപകടങ്ങൾ കൂടുന്നത് അഗ്നിരക്ഷാ സേനയുടെ ജോലിഭാരവും വർദ്ധിപ്പിച്ചിട്ടുണ്ട്.
ഫയർ സ്റ്രേഷൻ -തീപിടിത്തത്തിന്റെ എണ്ണം
മീഞ്ചന്ത- 27
കോഴിക്കോട് ബീച്ച്- 18
വെള്ളിമാട്കുന്ന്- 20
പേരാമ്പ്ര- 43
നാദാപുരം-9
മുക്കം-13
നരിക്കുനി- 12
കൊയിലാണ്ടി- 5
വടകര-11
മുൻകരുതലെടുക്കാം
1. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വ്യാപിക്കാനുമുള്ള സാദ്ധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
2. ബീഡി, സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
3.വിളക്കുകൾ, അടുപ്പുകൾ എന്നിവ ഉപയോഗശേഷം സുരക്ഷിതമാക്കുക.സമീപത്ത് കടലാസ്, വിറക്, മണ്ണെണ്ണ തുടങ്ങി തീപിടിത്ത സാദ്ധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്.
4. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
5.തീപിടിത്തമുണ്ടായ സ്ഥലത്ത് അകപ്പെട്ടാൽ ശാന്തതയോടെ പുറത്തു കടക്കുക, ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾക്ക് തീ പിടിച്ചാൽ നിലത്ത് ഉരുളുക.
6. പൊള്ളലേറ്റ ഭാഗത്തെ ഉരുകിയ വസ്ത്രങ്ങൾ ഇളക്കി മാറ്റാൻ ശ്രമിക്കരുത്. ഡോക്ടറുടെ സഹായം തേടുക
7. തീ പടർന്നു പിടിച്ച മുറിയുടെ വാതിൽ പെട്ടെന്ന് തുറക്കാതിരിക്കുക, ഏതെങ്കിലും ഒരു വാതിൽ പതുക്കെ തുറക്കുക.
8. ഓഫീസുകളിൽ വെന്റിലേഷന്‍ സൗകര്യം ഉറപ്പുവരുത്തുക
9. ഓഫീസുകളിൽ ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷാ പരിശീലനം നൽകുക
10. ഒരു വൈദ്യുതി പ്ലഗ് പോയിന്റിൽ നിന്ന് ഒന്നിലധികം കണക്‌ഷനുകൾ എടുക്കരുത്.
''ചൂട് കൂടിയ സാഹചര്യത്തിൽ തീപിടിത്ത സാദ്ധ്യതയും കൂടിയിട്ടുണ്ട്. ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം''
കെ.എം. അഷറഫലി
ജില്ലാ ഫയർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |