മണ്ണാർക്കാട്: അരകുറുശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ ഭാഗമായി ഇന്നലെ വലിയാറാട്ട് ആഘോഷിച്ചു. പൂരത്തിന് സമാപനം കുറിക്കുന്ന ചെട്ടിവേല ഇന്ന് നടക്കും.
ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ശ്രേയസ് എമ്പ്രാന്തിരിയുടെയും കാർമ്മികത്വത്തിൽ ക്ഷേത്രചടങ്ങുകൾ നടന്നു. എട്ടരയോടെ അഞ്ച് ആനകളുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ ഭഗവതി ആറാട്ടിനിറങ്ങി. തുടർന്ന് തിരിച്ചെഴുന്നെള്ളിപ്പും മേജർസെറ്റ് പഞ്ചവാദ്യവും നടന്നു.
വൈകിട്ട് മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് ഡബിൾ നാദസ്വരം, ആറിന് ഡബിൾ തായമ്പക എന്നിവയും നടന്നു. രാത്രി ഒമ്പതിന് ആറാട്ടെഴുന്നെള്ളിപ്പ്, കുടമാറ്റം, ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, ഇടയ്ക്ക പ്രദക്ഷിണം, കാഴ്ചശീവേലി എന്നിവയോടെ വലിയാറാട്ടിന് സമാപനമായി.
ഇന്ന് ചെട്ടിവേല ആഘോഷം നടക്കും. വൈകിട്ട് മൂന്നിന് യാത്രാബലി, താന്ത്രിക ചടങ്ങുകൾക്ക് ശേഷം പഞ്ചവാദ്യസമേതം സ്ഥാനീയ ചെട്ടിയാന്മാരെ ആദരിക്കും. തുടർന്ന് ദേശവേലകൾ നഗരത്തിൽ സംഗമിച്ച് ഘോഷയാത്രയായി ഉദയർകുന്ന് ക്ഷേത്രത്തിലെത്തും. വൈകിട്ട് ഏഴിന് ആറാട്ട്, 21 പ്രദക്ഷിണം, തുടർന്ന് കൊടിയിറക്കൽ, അത്താഴപൂജ എന്നിവയോടെ പൂരം സമാപിക്കും.
ഇന്ന് ഗതാഗത നിയന്ത്രണം
ചെട്ടിവേലയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയിലൂടെയുള്ള വാഹനങ്ങൾ ആര്യമ്പാവ്- തിരുവാഴിയോട്- കോങ്ങാട് വഴി പോകണം.
അലനല്ലൂരിൽ നിന്നുള്ള വാഹനങ്ങൾ കുമരംപുത്തൂർ ചുങ്കത്ത് ആളെ ഇറക്കി തിരിച്ച് പോകണം. അഗളി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ തെങ്കര ചെക്ക് പോസ്റ്റിൽ ആളെ ഇറക്കി തിരിച്ച് പോകണം. ചങ്ങലീരി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി തിരിച്ച് പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |