തിരുവനന്തപുരം: വാക്‌സിനേഷൻ കുത്തിവയ്പിനു മുൻപ് കുട്ടികളുടെ ആരോഗ്യ നില ഉറപ്പാക്കണമെന്നും വാക്സിനേഷൻ കഴിഞ്ഞ് കുട്ടികളും ഗർഭിണികളും 30 മിനിട്ട് നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യവകുപ്പ്. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് അംഗീകരിച്ച മാർഗ്ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുത്തിവച്ച ഭാഗത്ത് തടവരുത്, മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിലേ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കാവൂ, പരിശീലനം നേടിയ ജീവനക്കാരെ മാത്രമേ വാക്സിനേഷനായി നിയോഗിക്കാവൂയെന്നും റഫ്രിജറേറ്ററിൽ നിന്ന് വാക്സിൻ പുറത്തെടുത്ത് കാരിയറിൽ വയ്ക്കുമ്പോൾ വാക്സിന്റെ പേര്, ബാച്ച് നമ്പർ, കാലാഹരണ തീയതി, വി.വി.എം, വാക്സിൻ വയൽ എന്നിവ പരിശോധിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പ്രകാരം 12 വാക്സിനുകളാണ് വിവിധ രോഗങ്ങൾക്കെതിരെ നൽകുന്നത്. പലതരം വാക്സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്സിനേഷൻ സുഗമമാക്കാനും വേണ്ടിയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പുകൾ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ പാലിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും മാർഗ്ഗനിർദ്ദേശത്തിലുണ്ട്.
മറ്റു നിർദ്ദേശങ്ങൾ
വാക്‌സിനേഷനു മുൻപ് കുട്ടിയുടെ പ്രായം, വാക്സിന്റെ പേര്, ബാച്ച് നമ്പർ, കാലാഹരണപ്പെടുന്ന തീയതി, വി.വി.എം എന്നിവ പരിശോധിച്ചു ഉറപ്പാക്കണം.
അഴുക്ക് പുരണ്ട ചർമ്മമാണെങ്കിൽ കുത്തിവയ്പിനു മുൻപ് ആ ഭാഗം വൃത്തിയായി കഴുകണം.
മുറിവുള്ള ചർമ്മ ഭാഗം ഒഴിവാക്കി അണുബാധയില്ലാത്ത സ്ഥലത്ത് കുത്തിവയ്ക്കണം.
സിറിഞ്ചുകൾ മുൻകൂട്ടി നിറച്ച് വയ്ക്കരുത്.
അണുബാധ നിയന്ത്രണ പ്രോട്ടോകോൾ കർശനമായി പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |