കൊച്ചി: ഇ പി ജയരാജനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രത്തിൽനിന്നൊഴിവാക്കണമെന്ന ഹർജി കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്. കെ സുധാകരനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്.
വലിയതുറ പൊലീസാണ് ഗൂഢാലോചന കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതിന്റെ വിചാരണ നടപടികൾ തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെയാണ് കോടതി വിധി. 2016ലാണ് കെ സുധാകരൻ വിചാരണ തടയണമെന്നും തന്നെ കുറ്റപത്രത്തിൽനിന്നൊഴിവാക്കി പ്രതിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിയിൽ ഹർജി സമർപ്പിച്ചത്. ഗുഢാലോചന തെളിയിക്കാനുള്ള തെളിവുകൾ കുറ്റപത്രത്തിലുണ്ടോയെന്നും കുറ്റപത്രം തന്നെ നിലനിൽക്കുമോയെന്ന വാദവുമാണ് സുധാകരൻ ഉന്നയിച്ചത്. കേട്ടറിവുകളുടെയും ചില സാക്ഷിമൊഴികളുടെയും മാത്രം അടിസ്ഥാനത്തിൽ തന്നെ കേസിൽ പ്രതി ചേർക്കുകയായിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ വിരോധമുണ്ടെന്നും തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും സുധാകരൻ കോടതിയിൽ വ്യക്തമാക്കി.
1995 ഏപ്രിൽ 12നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഇ പി ജയരാജൻ ചണ്ഡിഗഢിൽ നിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ട്രെയിനിൽ മടങ്ങവേ ആന്ധ്രാപ്രദേശിൽ വച്ചാണ് ആക്രമണമുണ്ടായത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ട്രെയിനിലെ വാഷ് ബേസിനിൽ മുഖം കഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലിൽ ശശി വെടിയുതിർക്കുകയായിരുന്നു. ഇ പിയുടെ കഴുത്തിനാണ് വെടിയേറ്റത്. ശശിക്കുപുറമെ പേട്ട ദിനേശൻ, ടി പി രാജീവൻ, ബിജു, കെ സുധാകരൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്. പ്രതികൾ തിരുവനന്തപുരത്തുവച്ച് ഗൂഢാലോചന നടത്തിയെന്നും തുടർന്ന് ജയരാജനെ ആക്രമിക്കാൻ ശശിയെയും ദിനേശനെയും നിയോഗിച്ചെന്നുമാണ് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.
അതേസമയം, കേസിൽ നിയമനടപടി തുടരുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീൽ നൽകാൻ സർക്കാരിനോടും ആവശ്യപ്പെടുമെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.
പ്രതികൾ തന്നോട് നേരിട്ട് വിരോധമില്ല. പിണറായി വിജനായിരുന്നു അവരുടെ ലക്ഷ്യം. പ്രതികളെ വാടകയ്ക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത ആക്രമണമാണ്. തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞോയെന്നത് പരിശോധിക്കണം. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്നുവേണം മനസിലാക്കാൻ. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |