SignIn
Kerala Kaumudi Online
Wednesday, 22 May 2024 5.02 AM IST

സിദ്ധാർത്ഥിന്റെ ജീവനെടുത്ത മർദ്ദനം,​ ആസൂത്രകൻ അറസ്റ്റിൽ

f
സിദ്ധാർത്ഥ്,​ അറസ്റ്റിലായ പ്രതികൾ

 കൊന്ന് കെട്ടിത്തൂക്കിയതെന്നും പ്രധാന പ്രതികൾ പുറത്തെന്നും കുടുംബം

കൽപ്പറ്റ: എസ്.എഫ്.ഐ സംഘത്തിന്റെ അതിക്രൂര മർദ്ദനത്തിൽ മനംനൊന്ത് വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യ ആസൂത്രകൻ അഖിൽ (28)​ അറസ്റ്റിലായി. കോളേജിലെ പി.ജി വിദ്യാർത്ഥിയാണ്. അതേസമയം,​ മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയുൾപ്പെടെ യഥാർത്ഥ കുറ്റവാളികളെ പ്രതിചേർത്തിട്ടില്ലെന്നും പറയുന്നു.

കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ.സജീവിന്റെ നേതൃത്വത്തിൽ പാലക്കാട്ടു നിന്ന് ഇന്നലെ പുലർച്ചെയാണ് പിടികൂടിയത്. പട്ടാമ്പി ആമയൂർകോട്ട സ്വദേശിയാണ്. സംഭവത്തെത്തുടർന്ന് സസ്‌പെൻഷനിലായ 12 പേരിൽ ആദ്യത്തെയാളാണ് അഖിൽ. സംഘം ചേർന്നുള്ള മർദ്ദനം അഖിലിന്റെ നേതൃത്വത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 18നാണ് രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥി നെടുമങ്ങാട് വിനോദ് നഗർ കുന്നുംപുറത്ത് പവിത്രത്തിൽ സിദ്ധാർത്ഥിനെ (21) ഹോസ്റ്റലിലെ കുളിമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ആറുപേർ ബുധനാഴ്ച അറസ്റ്റിലായിരുന്നു. ഇനി 11 പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ കേരളത്തിൽ തന്നെ ഒളിവിൽ കഴിയുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചിലർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുമുണ്ട്.

ഹോസ്റ്റൽ മുറ്റത്ത് 130 വിദ്യാർത്ഥികൾക്ക് നടുവിലിട്ടാണ് അതിക്രൂര മർദ്ദനം നടന്നത്. ഹോസ്റ്റലിൽ സിസി.ടി.വി ഇല്ല. വിദ്യാർത്ഥികളിൽ ആരെങ്കിലും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാകാമെന്ന് പൊലീസ് കരുതുന്നു. ഈവഴിക്ക് ദൃശ്യം ശേഖരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. അതിനിടെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാൻ ഡി.ജി.പിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

വിവസ്ത്രനാക്കി,​ രണ്ട്

ബെൽറ്റ് പൊട്ടുംവരെ അടി

 കഴിഞ്ഞ 16ന് രാത്രി കോളേജ് ഹോസ്റ്റലിന്റെ നടുത്തളത്തിൽ വിവസ്ത്രനാക്കിയായിരുന്നു റാഗിംഗും ക്രൂരമർദ്ദനവും. മൂന്ന് മണിക്കൂർ മർദ്ദനം തുടർന്നു. വയറ്റിൽ ചവിട്ടുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു. രണ്ട് ബെൽറ്റ് പൊട്ടും വരെ അടിച്ചു

 മർദ്ദനശേഷം മുറിയിൽ പൂട്ടിയിട്ട് നിരീക്ഷിച്ചു. കുഴപ്പമൊന്നും കാണാത്തതിനെ തുടർന്ന് മർദ്ദക സംഘം ഭക്ഷണം കഴിക്കാൻ പോയി. വിവരം പുറത്ത് പറഞ്ഞാൽ തലയുണ്ടാവില്ലെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പും നൽകി. അടുത്ത ദിവസവും മർദ്ദനം

 16നും 17നും സ്പോർട്സ് ഡേ ആയിരുന്നു. കൂട്ടുകാർക്ക് മുന്നിലിട്ടുള്ള മർദ്ദനത്തോടെ സിദ്ധാർത്ഥ് മാനസികമായി തകർന്നു. 18ന് രാവിലെ കുളിക്കാനെന്നു പറഞ്ഞാണ് ബാത്ത് റൂമിൽ കയറിയത്. പിന്നീട് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി

കഥയൊരുക്കി

കഥ തീർത്തു

കഴിഞ്ഞ 14ന് വാലന്റൈൻസ് ദിനത്തിൽ കോളേജിലെ പെൺകുട്ടിയോട് സിദ്ധാർത്ഥ് അപമര്യാദയായി പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് ആൾകൂട്ടവിചാരണയും മർദ്ദനവും നടത്തിയത്. എസ്.എഫ്.ഐയിൽ ചേരാൻ താത്പര്യപ്പെടാത്ത സിദ്ധാർത്ഥിനെ നേരത്തേ നോട്ടപ്പുള്ളിയാക്കിയിരുന്നു. സംഘടനയിൽ ചേരാൻ നിരന്തരം നിർബന്ധിക്കുന്നുണ്ടെന്ന് സിദ്ധാർത്ഥ് അച്ഛനോടും പറഞ്ഞിരുന്നു. ഇഷ്ടംപോലെ ചെയ്യാൻ അനുമതി നൽകിയെങ്കിലും ഒരു രാഷ്ട്രീയത്തിലും താത്പര്യമില്ലായിരുന്നു അവന്. സ്നേഹത്തോടെ മാത്രം പെരുമാറുന്ന പ്രകൃതം കാരണം വളരെപ്പെട്ടെന്ന് കോളേജിലെ ഇഷ്ട വിദ്യാർത്ഥിയായി. ഫോട്ടോഗ്രഫിയിലും മിടുക്കൻ. കോളേജിന്റെ പരിപാടികൾ പകർത്താൻ ഏല്പിച്ചതും സിദ്ധാർത്ഥിനെ. ഒന്നാം വർഷം ക്ളാസ് പ്രതിനിധിയുമായിരുന്നു.

കാമ്പസിൽ ലഹരി ഉപയോഗത്തിന് നേതൃത്വം കൊടുക്കുന്ന എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹി സിഞ്ചോയാണ് പ്രധാന പ്രതി. പക്ഷേ പ്രതിചേർത്തിട്ടില്ല. പിന്നിൽ ഉന്നത ഇടപെടലുണ്ട്.

- സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIDDHARTH SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.