വൈത്തിരി: സിദ്ധാർത്ഥിനെ സംഘംചേർന്ന് ക്രൂരമായി മർദ്ദിക്കുമ്പോൾ അക്രമികളെ ഭയന്ന് ഒരാൾപോലും തടഞ്ഞില്ല. 130 വിദ്യാർത്ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കി നിൽക്കെയായിരുന്നു നടുമുറ്റത്ത് വച്ച് മർദ്ദിച്ചത്. അടുത്ത സുഹൃത്തുക്കൾ പോലും കണ്ടില്ലെന്ന് നടിച്ചു. ഇത് സിദ്ധാർത്ഥനെ തളർത്തി.
ഇത്രയും വലിയ അക്രമം നടക്കുമ്പോഴും ഒരാൾപോലും ഇടപെടാതിരുന്നത് പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കാരണമാണെന്ന് ബന്ധുക്കൾ പറയുന്നു. അക്രമം തടയാൻ കഴിഞ്ഞില്ലെങ്കിലും അക്രമ ദൃശ്യം മൊബൈലിൽ പകർത്താൻപോലും ഭയം കാരണം ആരും തയ്യാറായില്ല.
എസ്.എഫ്.ഐയെ ഭയന്ന് സ്വന്തം രാഷ്ട്രീയം പോലും മറച്ചു പിടിച്ചാണ് പല വിദ്യാർത്ഥികളും കോളേജിൽ കഴിയുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ നിലപാട് അറിയിച്ച് സ്റ്റാറ്റസ് ഇടാൻപോലും അവർ ധൈര്യപ്പെടാറില്ല. കോളേജിൽ നടന്ന അക്രമം ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാളും പുറത്തു പറയാത്തതും അക്രമി സംഘത്തെ ഭയന്നാണ്.
സിദ്ധാർത്ഥിന്റെ മരണശേഷം രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. ശാന്ത സുന്ദരമായ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയ്ക്കാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കുട്ടികളെ ഇവിടെ ചേർക്കുന്നത്. പഠനം ആരംഭിച്ച ശേഷമാണ് കോളജിലെ ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനം പലരും അറിയുന്നത്. കോളേജ് അധികൃതരുടെ വിഭാഗത്തിന്റെ ഒത്താശയും ക്രിമിനൽ സംഘത്തിന് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |