പത്തനംതിട്ട : രാജേഷ് ജോണിന്റെ ഇടതുകാലിനേ തളർച്ചയുള്ളൂ, മനസിനില്ല. ശരീര സൗന്ദര്യ മത്സരത്തിന് അമേരിക്ക വരെ പോയി അർനോൾഡ് ക്ലാസിക് പ്രോ വീൽചെയർ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിരിക്കുകയാണ് ഏനാത്ത് സ്വദേശിയായ മുപ്പതുകാരൻ. ഈ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് രാജേഷ്. ആറുതവണ ചാമ്പ്യനായ ഹരോൾഡ് കെല്ലിയെയാണ് പരാജയപ്പെടുത്തിയത്.
മൂന്നാംവയസിൽ പനിയെത്തുടർന്നാണ് രാജേഷ് ജോണിന്റെ ഇടതുകാൽ തളർന്നത്. ജീവിതം വീൽചെയറിലായെങ്കിലും നിരാശനായില്ല. പ്ളസ് ടു കഴിഞ്ഞ് ഇലക്ട്രോണിക്സിൽ ഡിപ്ളോമ നേടി. കഠിന പരിശീലനത്തിലൂടെ ബോഡി ബിൽഡിംഗിൽ ശ്രദ്ധേയനായി.
കേരള ബോഡി ബിൽഡിംഗ് സെക്രട്ടറി അരുൺ പട്ടായിയെ പരിചയപ്പെട്ടതോടെയാണ് മത്സര വേദികളിൽ എത്തിയത്. പതിനേഴാം വയസിൽ മിസ്റ്റർ പത്തനംതിട്ടയായി. അന്ന് അതിഥിയായെത്തിയ മുൻ മിസ്റ്റർ കേരളയും ദേശീയ ചാമ്പ്യനും കൊച്ചി പൊലീസിൽ സി.പി.ഒ. യുമായ അരുൺ രാജ് പിന്നീട് പരിശീലകനായി. ഭിന്നശേഷിക്കാരുടെ മിസ്റ്റർ കേരള മത്സരത്തിൽ 2009 മുതൽ 2012 വരെ വിജയിയായി. നാല് തവണ മിസ്റ്റർ ഇന്ത്യയും രണ്ട് തവണ മിസ്റ്റർ വേൾഡുമായി. 2023 ൽ അമച്വർ ഒളിമ്പിയ ടൈറ്റിലും നേടി. ലോകത്തെ ഏറ്റവും വലിയ ബോഡി ബിൽഡിംഗ് മത്സരമായ മിസ്റ്റർ ഒളിമ്പിയയിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ്.
ഏനാത്ത് മെതുക്കുമേൽ പരേതനായ ഉമ്മരപ്പള്ളിൽ ജോണിന്റെയും ഓമനയുടെയും മകനാണ് രാജേഷ്.
'വൈകല്യം കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ട നിരവധി പേരുണ്ട്. അവർക്ക് വഴികാട്ടിയാകാനാണ് എന്റെ ശ്രമം. ഒരു ജോലി വേണമെന്നുണ്ട്. '
--രാജേഷ് ജോൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |