തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്‌പ്രസിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങി മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ (40) കുടുംബം. കേന്ദ്ര സർക്കാരിന് പരാതി നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. എയർ ഇന്ത്യ എക്സ്‌പ്രസ് ക്യാബിൻ ക്രൂ സമരംമൂലം വിമാനങ്ങൾ റദ്ദാക്കിയതിനാൽ കുടുംബാംഗങ്ങൾക്ക് മസ്കറ്റിലെത്തി രാജേഷിനെ കാണാനായിരുന്നില്ല. രാജേഷിന്റെ സംസ്കാരത്തിനു ശേഷം നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാം എന്നു പറഞ്ഞെങ്കിലും എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു കോൾ മാത്രമാണ് ഉണ്ടായത്. എന്താണ് ആവശ്യമെന്ന് അറിയിച്ച് ഇ മെയിൽ അയയ്ക്കണമെന്നു പറഞ്ഞ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് കുടുംബത്തെ ബന്ധപ്പെട്ടത്. എന്നാൽ ഉദ്യോഗസ്ഥർ നേരിട്ട് എത്തുകയോ പിന്നീട് വിളിക്കുകയോ ചെയ്തില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
കഴിഞ്ഞ ഏഴിനാണ് മസ്കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണത്. രാജേഷിനെ കാണാൻ ഭാര്യ അമൃതയും അമ്മ ചിത്രയും 8ന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം വിമാനങ്ങൾ റദ്ദാക്കിയത് അറിയുന്നത്. അടുത്ത ദിവസം ടിക്കറ്റ് നൽകാമെന്ന് കമ്പനി പറഞ്ഞെങ്കിലും നടന്നില്ല. 13ന് അമൃതയെ തേടിയെത്തിയത് രാജേഷിന്റെ മരണവാർത്തയാണ്. വ്യാഴാഴ്ച രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനത്തിനുശേഷം തിരിച്ചെത്തിയാൽ ഉടൻ നമ്പി രാജേഷിന്റെ കുടുംബത്തെ സന്ദർശിക്കും. ഇന്നലെ മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ എന്നിവർ നെടുങ്കാട്ടെ വാടകവീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.
വ്യോമയാന മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി
തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന് മസ്കറ്റിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന നമ്പി രാജേഷിനെ അവസാനമായി കാണാനാകാതെ പോയ ഭാര്യ അമൃതയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് മന്ത്രി വി. ശിവൻകുട്ടി കത്തയച്ചു. മസ്കറ്റിൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന ഭർത്താവ് നമ്പി രാജേഷിനെ കാണാനും തിരികെ കൊണ്ടുവരാനും ഭാര്യ അമൃത എയർ ഇന്ത്യ എക്സ്‌പ്രസ് ഫ്ലൈറ്റിൽ സീറ്റ് ബുക്ക് ചെയ്തിരുന്നു. യാത്രയ്ക്കായി അവർ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനം റദ്ദാക്കി. ഒരു ബദൽ ക്രമീകരണത്തിനായി അമൃത അധികാരികളോട് അഭ്യർത്ഥിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും വൃഥാവിലായി.
എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരുത്തരവാദപരമായ പ്രവൃത്തികൾ അമൃതയ്ക്ക് ഭർത്താവിനെ അവസാനമായി കാണാനുള്ള അവസരം നഷ്ടമാക്കിഎന്ന് മാത്രമല്ല, അവർക്കും കുടുംബത്തിനും അളവറ്റ വേദനയും ദുരിതവും ഉണ്ടാവുകയും ചെയ്തുവെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |