പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പൂർണച്ചിത്രം തെളിഞ്ഞു. ഒപ്പം ചിഹ്നവും. എൽ.ഡി.എഫിന്റെ ടി.എം.തോമസ് ഐസക്ക്, യു.ഡി.എഫിന്റെ ആന്റോ ആന്റണി, ബി.ജെ.പിയുടെ അനിൽ കെ ആന്റണി, ബി.എസ്.പിയുടെ ഗീതാ കൃഷ്ണൻ, അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എം.കെ.ഹരികുമാർ, പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി മാത്യു, സ്വതന്ത്ര സ്ഥാനാർത്ഥികളായ കെ.സി.തോമസ്, വി.അനൂപ് എന്നിവരാണ് ജനവിധി തേടുന്നത്.
24ന് കൊട്ടിക്കലാശം. 26ന് തിരഞ്ഞെടുപ്പ്, ജൂൺ 4ന് വോട്ടെണ്ണൽ.
എട്ട് സ്ഥാനാർത്ഥികൾക്കും ചിഹ്നങ്ങളായി. തിരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാകളക്ടറുമായ എസ്.പ്രേം കൃഷ്ണനാണ് ചിഹ്നങ്ങൾ അനുവദിച്ചത്. ദേശീയ സംസ്ഥാന പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ചിഹ്നമാണുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി കൈപ്പത്തി ചിഹ്നത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.എം.തോമസ് ഐസക്ക് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലും, എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ ആന്റണി താമര ചിഹ്നത്തിലും മത്സരിക്കും. ബി.എസ്.പി സ്ഥാനാർത്ഥി ഗീതാ കൃഷ്ണൻ ആന ചിഹ്നത്തിലും, അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എം.കെ.ഹരികുമാർ കോട്ട് ചിഹ്നത്തിലും പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി.മാത്യു മുന്തിരി ചിഹ്നത്തിലും ജനവിധി തേടും. സ്വതന്ത്ര സ്ഥാനാർത്ഥികളായ കെ.സി.തോമസ് ഓട്ടോറിക്ഷ ചിഹ്നത്തിലും വി.അനൂപ് ഡിഷ് ആന്റിന ചിഹ്നത്തിലും മത്സരിക്കും.
ആദ്യം ബി.ജെ.പി സ്ഥാനാർത്ഥി
പത്തനംതിട്ട : വോട്ടിംഗ് മെഷിനിൽ ആദ്യം വരുക ബി.ജെ.പി സ്ഥാനാർത്ഥി അനിൽ കെ ആന്റണിയുടെ പേർ. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി രണ്ടാമതും ബി.എസ്.പി സ്ഥാനാർഥി അഡ്വ.പി.കെ.ഗീതാ കൃഷ്ണൻ മൂന്നാമതും വരും. നാലാം സ്ഥാനത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന്റെ പേരുള്ളത്. പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (സെക്കുലർ) സ്ഥാനാർത്ഥി ജോയി പി.മാത്യു അഞ്ചാമതും അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർത്ഥി ആറാമതുമാണ്. സ്വതന്ത്ര സ്ഥാനാർത്ഥികളായ അനൂപ്.വി ഏഴാമതും കെ.സി.തോമസ് എട്ടാമതും വരും. ഇതിന് പുറമേ നോട്ടകൂടി ഉൾപ്പെടുമ്പോൾ ബാലറ്റിലെ ആകെ ബട്ടണുകളുടെ എണ്ണം ഒൻപതാകും.
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ ബാലറ്റിലെ ക്രമനമ്പർ നിശ്ചയിക്കുന്നത്. ഇതിൽതന്നെ ദേശീയ പാർട്ടികൾ, പ്രാദേശിക പാർട്ടികൾ, സ്വതന്ത്രർ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായും തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |