റാന്നി : പതിറ്റാണ്ടുകളായി ഉയർന്നുകേൾക്കുന്ന മണിയാർ ടൂറിസം പദ്ധതിയും വികസനവും കാടുമൂടുകയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഉൾപ്പടെ നിരവധിയാളുകൾ ഇവിടെ സഞ്ചാരികളായി എത്തുന്നുണ്ടെങ്കിലും നിരാശയോടെ മടങ്ങേണ്ടി വരുന്നു. ഡാമിലേക്ക് കടന്നുചെല്ലുന്ന ഇരുവഴികളും തകർച്ചയിലാണ്. പത്തുവർഷം മുമ്പ് സഞ്ചാരികൾക്ക് വിശ്രമിക്കാൻ തയ്യാറാക്കിയ മേൽക്കൂരയോടുകൂടിയ ഇരിപ്പിടങ്ങൾ നശിച്ചു. വിശ്രമകേന്ദ്രങ്ങൾ ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗിനായി ഉപയോഗിക്കുന്നു. ഡാമിന്റെ വ്യൂ പോയിന്റായിട്ടും കാടുവളർന്ന് നിൽക്കുന്നതിനാൽ സഞ്ചാരികൾ മടിക്കുന്നു. ഡാമിലെ സംഭരണി പ്രദേശത്തേക്ക് പ്രവേശനം വിലക്കി സ്ഥാപിച്ചിരുന്ന ഗേറ്റും തകർച്ചയിലാണ്. ഈ വഴിയിലൂടെ കാട്ടിലെ ചിത്രങ്ങൾ പകർത്താനായി കടന്നു കയറുന്നവരുമുണ്ട്. അതീവ സുരക്ഷാമേഖലയായിരിക്കേണ്ട സ്ഥലത്താണ് അനാസ്ഥ തുടരുന്നത്. പദ്ധതിയെന്ന് യാഥാർത്ഥ്യമാവുമെന്ന കാര്യത്തിലും വ്യക്തതയില്ല.
പമ്പ റിവർവാലി പദ്ധതി
ഗവിയിലേക്കും പെരുന്തേനരുവിയിലേക്കുമെത്തുന്ന സഞ്ചാരികളെ ആകർഷിച്ച് മണിയാറിൽ എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഡാമിലെ കാഴ്ചകളും കാടിന്റയും മലയുടെയും സൗന്ദര്യം പകരുന്ന സഞ്ചാരപഥം ഇതിനായി ഒരുക്കിയിരുന്നു. മണിയാർ അണക്കെട്ടും പമ്പാജലസേചന പദ്ധതിയുടെ കൈവശമുള്ള 30 ഏക്കറും പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസന പദ്ധതിയാണ് ആസൂത്രണം ചെയ്തത്. പദ്ധതിക്ക് ടൂറിസം - ഇറിഗേഷൻ വകുപ്പുകളുടെ അനുമതി ഒരു വർഷം മുമ്പ് ലഭിച്ചിരുന്നു. മണിയാർ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പമ്പ റിവർ വാലി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് വളരെ മുൻപ് ഭരണാനുമതി ലഭിക്കുകയും വിശദമായ പദ്ധതി രേഖ തയാറാക്കുകയും ചെയ്തതാണ്.
പദ്ധതിപ്രദേശം ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലായതിനാൽ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. കാലതാമസം വന്നതിനാൽ മുൻപ് തയാറാക്കിയ ഡി പി ആർ പുതുക്കി നൽകേണ്ടിവരും.
പദ്ധതി ചെലവ് : 5 കോടി
ടൂറിസം സാദ്ധ്യതയുള്ള മണിയാർ ഡാമും പരിസരവും അവഗണിക്കപ്പെടുകയാണ്. സർക്കാർ, ഉദ്യോഗസ്ഥ തലത്തിൽ ചർച്ചചെയ്തു മണിയാർ ടൂറിസം പദ്ധതി എത്രയും വേഗം നടപ്പാക്കണം.
ദീപക്, റാന്നി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |