തൃശൂർ: മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ പൊട്ടിത്തെറിയുണ്ടായത് സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയെന്ന് മൊഴി. സ്‌ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബംഗാൾ സ്വദേശി ചോട്ടുവാണ് ഇത് സംബന്ധിച്ച് മൊഴി നൽകിയത്. എന്നാൽ എന്തിനാണ് ഇവ നീർവീര്യമാക്കിയതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം.
മരിച്ച നൗഷാദിന്റെ ഉടമസ്ഥതയിൽ ചേലക്കരയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്വാറിയിൽ നിന്ന് കൊണ്ടുവന്ന സ്‌ഫോടകവസ്തുക്കളായിരുന്നു ഇവിടെയെത്തിച്ചിരുന്നത്. ആറ് കിലോ ജലാറ്റിൻ സ്റ്റിക്കും വലിയ അളവിൽ ഡിറ്റണേറ്ററും ഉണ്ടായിരുന്നെന്ന് പരിക്കേറ്റവർ മൊഴി നൽകി. ഇത് പുറത്തെടുത്തപ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് ഇവർ നൽകിയ മൊഴി.
ചേലക്കരയിലെ ക്വാറിക്ക് അടുത്ത് നാട്ടുകാർ ഏറെയുണ്ടെന്നും വാഴക്കോട് ക്വാറിക്ക് സമീപം ഉടമയുടെ ബന്ധുക്കളാണ് കൂടുതലെന്നും അതാണ് ഇവിടേക്ക് കൊണ്ട് വന്നതെന്നുമാണ് മൊഴി. വാഴക്കോട്ടെ ക്വാറി ആഴമുള്ളതാണെന്നും അതിനാൽ ശബ്ദം അധികം പുറത്തേക്ക് വരില്ലെന്നുമായിരുന്നു കണക്ക് കൂട്ടൽ. ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടെ കൂടി മൊഴിയെടുക്കാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. ശശികുമാർ പറഞ്ഞു. ഇന്നലെയും പ്രദേശ വാസികളുടെ മൊഴി രേഖപ്പെടുത്തി. ഫോറൻസിക് , എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ചാലേ കേസ് എടുക്കുന്ന കാര്യത്തെ കുറിച്ച് തീരുമാനമെടുക്കൂ.
സ്‌ഫോടക വസ്തുക്കൾ കൊണ്ടു വന്നുവെന്ന് പറയുന്ന ചേലക്കരയിലെ സ്ഥലങ്ങളും അടുത്ത ദിവസം അന്വേഷണ സംഘം പരിശോധന നടത്തും. മീൻ പിടിക്കുന്നതിന് ഉപയോഗിക്കുന്ന തോട്ടയാണ് പൊട്ടിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഉഗ്ര സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ എക്‌സ്‌പ്ലോസീവ്‌സ്, ഫോറൻസിക് പരിശോധനകളിൽ കണ്ടെത്തി. 2018 ന് ശേഷം ക്വാറിയുടെ ലൈസൻസ് പുതുക്കിയിട്ടില്ലെങ്കിലും അടുത്തിടെ വരെ ഇവിടെ ഖനനം നടന്നിരുന്നതായി റിപ്പോർട്ടുണ്ട്. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ക്വാറി ഉടമയുടെ സഹോദരൻ ഉമ്മറിന്റെ കണ്ണിന് ഗുരുതര പരിക്കേറ്റതിനാൽ ഇയാളെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലേക്ക് മാറ്റി.
എന്തുകൊണ്ട് വാഴക്കോട് ? മൊഴി ഇങ്ങനെ
കൊണ്ടുവന്നത് ചേലക്കര ക്വാറിയിലെ സ്ഫോടക വസ്തു
ചേലക്കരയിലെ ക്വാറിക്ക് അടുത്ത് നാട്ടുകാർ ഏറെയുണ്ട്
വാഴക്കോട് ക്വാറിക്ക് സമീപം ഉടമയുടെ ബന്ധുക്കളാണ് ഏറെ
വാഴക്കോട്ടെ ക്വാറി ആഴമുള്ളതാണ്
ശബ്ദം അധികം പുറത്തേക്ക് വരില്ലെന്ന് കണക്ക് കൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |