കൊച്ചി: പെരുമഴ, അല്ലെങ്കിൽ പൊള്ളുന്ന വെയിൽ. പിന്നെ കൊവിഡ് പേടി. ഇതെല്ലാം സഹിച്ച് നെടുനീളൻ ക്യൂവിലെ കാത്ത് നില്പ് വേറെ. എന്നാൽ ഊഴമെത്തുമ്പോൾ 'പോക്കറ്റിൽ ഒതുങ്ങുന്ന' മദ്യം ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. മദ്യപന്മാരുടെ ചങ്ക് പൊളിയും ! പിന്നെ ഉള്ളതുകൊടുത്ത് മുന്തിയത് ഒരുകുപ്പി വാങ്ങുകയേ രക്ഷയുള്ളൂ. ജില്ലയിൽ ഇപ്പോൾ ഇതാണ് സ്ഥിതി. ബീവറേജസ് ഷോപ്പുകളിൽ ജനപ്രിയ ബ്രാൻഡുകളില്ല. വില്പന മുന്തിയവ മാത്രം. ലോക്കൽ ബ്രാൻഡുകളുടെ സ്റ്റോക്ക് എത്തുന്നില്ലെന്നാണ് വിശദീകരണം.
സ്റ്റോക്ക് തീർക്കലോ ?
ഒന്നര മാസത്തോളമാണ് ബീവറേജും ബാറും പൂട്ടിക്കിടന്നത്. ഇക്കാലളവിൽ കരുതിയിരുന്ന മുന്തിയ മദ്യം വിറ്റു തീർക്കുന്നതിന്റെ ഭാഗമായാണ് ജനപ്രിയ ബ്രാൻഡുകളെ പടിക്ക് പുറത്താക്കിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മുന്തിയ മദ്യം വില്ക്കുന്നതിലൂടെ സർക്കാരിന് അധിക വരുമാനവും ലഭിക്കും. ലോക്ക്ഡൗണിൽ ബീവറേജസ് കോർപ്പറേഷന്റെ നഷ്ടം 1000കോടിക്ക് മേലെയാണ്. അതേസമയം കൊവിഡിനെ തുടർന്ന് പല മദ്യക്കമ്പനികളും പ്രവർത്തിക്കാത്തതു മൂലമാണ് സ്റ്രോക്ക് കുറഞ്ഞതെന്നാണ് ബീവറേജസ് കോർപ്പറേഷൻ വൃത്തങ്ങൾ പറയുന്നത്. എന്നാൽ ചിലയിടങ്ങളിൽ ജനപ്രിയ ബ്രാൻഡുകൾ ലഭിക്കുന്നുണ്ട്.
ക്യൂ നീളൂന്നു
വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ബാറുകൾ പൂട്ടിയിട്ടിരിക്കുന്നതിനാൽ ബീവറേജുകളിൽ തിരക്കോട് തിരക്കാണ്. ജീവനക്കാർക്ക് നിന്ന് തിരിയാൻ പോലും നേരമില്ല. മണിക്കൂറോളം കാത്തു നിന്നാൽ മാത്രമേ മദ്യം ലഭിക്കു. ഇഷ്ട ബ്രാൻഡ് കിട്ടുകയുമില്ല. ജില്ലയിൽ ബീവറേജുകളിൽ ജീവനക്കാരുടെ എണ്ണം ശരാശരിയേക്കാൻ താഴേയാണ്. പലയിടത്തും അമിത ജോലി ഭാരമെടുത്ത് ജീവനക്കാർ ദുരിതത്തിലാണ്. ജീവനക്കാരുടെ കുറവു മൂലം 15 ഓളം പ്രീമിയം ഔട്ട്ലെറ്രുകൾ അടച്ചിട്ടിരിക്കുകയാണ്.
ജവാനില്ല, ബീയറുണ്ട്
സംസ്ഥാന സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാനും ഇപ്പോൾ കിട്ടാനില്ല. സ്റ്റോക്ക് തീർന്നെന്നാണ് അറിയിപ്പ്. നിർമ്മാണം ആരംഭിച്ച് ജവാൻ ഉടൻ വില്പനയ്ക്കായി എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പയുന്നു. അതേസമയം ബീയറ് ക്ഷാമമില്ല. എല്ലാ ബ്രാൻഡുകളും സ്റ്റോക്കുണ്ട്. ഇഷ്ടബ്രാൻഡ് മദ്യം കിട്ടാത്തവർ ബീയർ വാങ്ങി മടങ്ങുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |