കൊച്ചി:ബാറും ബിവറേജും തുറന്നതോടെ നഗരത്തിൽ മദ്യപന്മാരുടെ വിളയാട്ടം. പൊലീസിനും രക്ഷയില്ലാത്ത അവസ്ഥയായി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മദ്യപന്മാരുടെ ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ പീറ്റർ, ട്രാഫിക് പൊലീസിലെ അനീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്രത്. അതേസമയം അനീഷ് കുമാറിനെ ആക്രമിച്ച കേസിലെ പ്രതിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയ പൊലീസ് ജീപ്പ് മറിഞ്ഞ് സെൻട്രൽ സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ക്യൂ അത്ര പിടിച്ചില്ല
ഹൈക്കോടതി ജംഗ്ഷന് സമീപത്തെ ബീവറേജിന് മുന്നിലെ തിരക്ക് ക്രമീകരിക്കുന്നതിനിടെയാണ് സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ പീറ്ററിന് പരിക്കേറ്റത്. മദ്യം വാങ്ങാൻ എത്തിയ യുവാവ് അക്രമിക്കുകയായിരുന്നു. കൈക്കാണ് പരിക്ക്. മുരിക്കുംപാടം സ്വദേശി ബിബിൻ ജോർജിനെ (31) അറസ്റ്ര് ചെയ്തു.
അതിക്രമം, അപകടം
തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് മറൈൻ ഡ്രൈവിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ് കുമാറിനെ മദ്യപിച്ചു ലക്കുകെട്ട ഭഗവതിയെന്ന് വിളിപ്പേരുള്ള നാടോടി ആക്രമിച്ചത്. രക്ഷപ്പെടാൻ ട്രാഫിക് എയ്ഡ് പോസ്റ്രിൽ കയറിയെങ്കിലും ചില്ലിടിച്ചു പൊട്ടിച്ച് ഭഗവതി മർദ്ദിക്കാൻ മുതിർന്നു. യാത്രക്കാരും പൊലീസും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. കഴുത്തിന് പരിക്കേറ്റ അനീഷിനേയും കൈയ്ക്ക് മുറിവേറ്റ അക്രമിയേയും ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്കാൻ ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ ഭഗവതിയുമായി നാലംഗ പൊലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. ചൂരക്കാട് വച്ച് ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് പൊലീസ് ജീപ്പ് മറിഞ്ഞു. ഈ അപകടത്തിലാണ് സി.പി.ഒ.മാരായ ബാബുരാജ് പണിക്കർ, രജേഷ്, ജിംസ്, രതീഷ് എന്നിവർക്ക് പരിക്കേറ്റത്.രതീഷാണ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്.
ഇടിയും കേസും
അതേസമയം സെൻട്രൽ സ്റ്റേഷനിൽ നിന്ന് മറ്റൊരു വാഹനമെത്തി ഭഗവതിയുമായി രണ്ട് ഉദ്യോഗസ്ഥർ കോട്ടയത്തേക്ക് യാത്ര തിരിച്ചെങ്കിലും ഈ വാഹനവും പിന്നീട് അപടത്തിൽപ്പെട്ടു. ഒടുവിൽ കോട്ടയം മെഡിക്കൽ കോളേജിലെത്തി ഭഗവതിക്ക് പ്രാഥമിക ചികിത്സയെല്ലാം നൽകി മടങ്ങാനുള്ള ശ്രമത്തിനിടെ ആശുപത്രി വളപ്പിലെത്തിയ മദ്യപൻ പൊലീസ് ജീപ്പിന്റെ ചില്ലു അടിച്ചു തകർത്തു. ഈ സംഭവത്തിൽ കോട്ടയം ഗാന്ധിനർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |