തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്റെ ഭൗതിക ശരീരം ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയോടെ സ്വവസതിയായ പോങ്ങുംമൂട്ടിലെ ശിവൻസിലേക്ക് കൊണ്ടുവന്നപ്പോൾ അന്തരീക്ഷമാകെ ശോകമൂകമായി. എന്നും ഹൃദയത്തോട് ചേർത്തുപിടിച്ച ഏറ്രവും പ്രിയപ്പെട്ട ഇടമായിരുന്നു ശിവന് ശിവൻസ് എന്ന വീടും പരിസരവും.
മകൾ സരിത രാജീവ് ഉദയഭാനുവിനൊപ്പമായിരുന്നു ഇവിടെ താമസം. കൊച്ചിയിലായിരുന്ന സഞ്ജീവ് ശിവനും ചെന്നൈയിലായിരുന്ന സന്തോഷ് ശിവനും ഇന്നലെ പകലും, മുംബയിലായിരുന്ന സംഗീത് ശിവൻ രാത്രിയോടെയും എത്തി. വഴികാട്ടിയും പ്രചോദനവുമായിരുന്ന അച്ഛന്റെ ഭൗതിക ശരീരത്തിന് സമീപം അവരെല്ലാം വിങ്ങിപ്പൊട്ടി.
പ്രകൃതിയോട് ഇണങ്ങിച്ചേർന്ന നിലയിലാണ് ശിവൻസും പരിസരവും ശിവൻ പരിപാലിച്ചിരുന്നത്. റോഡിലെ തിരക്കുകളിൽ നിന്ന് അല്പം താഴേക്ക് മാറിയുള്ള ശിവൻസിന്റെ വളപ്പിലേക്ക് കയറുമ്പോൾ മനോഹരമായ വനത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന പ്രതീതിയാണ്. ചെടികളിൽ അധികവും ഔഷധങ്ങളാണ്. അടുത്തകാലംവരെ ഇവയെ നനച്ച് പരിപാലിച്ചിരുന്നതും ശിവനായിരുന്നു. ഇന്നലെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയവരിൽ പലരും ശിവന്റെ ഈ പ്രകൃതിസ്നേഹം അനുസ്മരിച്ചു.
മക്കൾക്കും തനിക്കും കിട്ടിയ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളെല്ലാം വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിട്ടുണ്ട്. ശിവൻ എടുത്ത മികച്ച ചിത്രങ്ങൾ പ്രതിഭയുടെ അടയാളം പോലെ ചുവരുകളിൽ കാണാം. തികഞ്ഞ ദൈവ വിശ്വാസിയായിരുന്നു അദ്ദേഹം. സന്ധ്യാസമയത്ത് ലൈറ്റുകൾ മുഴുവൻ കുറച്ച് സമയത്തേക്ക് അണച്ച് വീടിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള മൺ ചിരാതുകളും വീടിനകത്തെ വിളക്കുകളും കത്തിക്കുമായിരുന്നു. ഇനി ഇതെല്ലാം ഓർമ്മകളിൽ മാത്രം. ബഹുമുഖ പ്രതിഭയായിരുന്ന ശിവന്റെ അപ്രതീക്ഷ വിയോഗം അറിഞ്ഞ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധിപ്പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,സ്പീക്കർ, മന്ത്രിമാർ,നടീനടന്മാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |