ചിറ്റൂർ: പൊൽപ്പുള്ളി പനയൂർ അത്തിക്കോട് ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിൽ അടിസ്ഥാന സൗകര്യം പോലുമില്ലാതെ ജീവനക്കാരും രോഗികളും നട്ടംതിരിയുന്നു. വർഷങ്ങളായി വളരെ പരിമിതമായ സ്ഥലത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്.
ഡോക്ടർ ഇരിക്കുന്നതും രോഗികളെ പരിശോധിക്കുന്നതും മരുന്ന് നൽകുന്നതുമെല്ലാം ഒറ്റ മുറിയിലാണ്. ജീവനക്കാർക്ക് നിന്നുതിരിയാൻ പോലും സ്ഥലമില്ല. ആയുർവേദ ചികിത്സയായതിനാൽ കുപ്പിമരുന്നുകളും അനുബന്ധ സാമഗ്രികളും മറ്റും ധാരാളമുണ്ടാകും. ഇവ സൂക്ഷിച്ച് വയ്ക്കുവാനുള്ള സ്റ്റോർ റൂമായി ഉപയോഗിക്കുന്നതും ഈ മുറി തന്നെയാണ്.
ധാരാളം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുണ്ട്. അതുകൊണ്ടു തന്നെ പര്യാപ്തമായ രീതിയിൽ കെട്ടിട സൗകര്യം ഒരുക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. രോഗികളെ പരിശോധിക്കുന്നതിനും ഡോക്ടർക്കും ജീവനക്കാർക്കും ജോലി ചെയ്യാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശുപത്രിയുടെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ജനങ്ങളുടെ ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |