കൊച്ചി: ടിപ്പു ഇനി അനാഥനല്ല. അവനൊരു വീടും വീട്ടുകാരുമായി. മാണിക്കമംഗലം സൂര്യഭവനിൽ സുനീഷിന്റെ അരുമയായി അവൻ ഇനി വളരും. കാലടിയിലെ തെരുവിൽ രണ്ടാഴ്ചക്കാലം ഉടമയെ തേടി തലങ്ങും വിലങ്ങും പാഞ്ഞ ടിപ്പു നാട്ടുകാർക്കാല്ലാം നൊമ്പരമായിരുന്നു.
തെരുവിലെത്തി ഭക്ഷണം ലഭിക്കാതെ വന്നതോടെ എല്ലും തോലും കഠിനമായ ത്വക് രോഗവും ബാധിച്ചു.
തെരുവിൽ തള്ളിയ ഉടമ തിരിച്ചു വരുമെന്നോർത്ത് ഓരോ കാർ വരുമ്പോഴും ആകാക്ഷയോടെ കുരച്ച് ഓടിയടുക്കുന്നത് ടിപ്പു തുടർന്നുകൊണ്ടേയിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ ആരോഗ്യം ക്ഷയിച്ച് തളർന്നു വീണ നായയ്ക്ക് ഭക്ഷണവും വെള്ളവും നൽകാൻ വൈ.കെ സൗണ്ട്സ് ഉടമ സുനീഷ് പലതവണ ശ്രമിച്ചെങ്കിലും നിഷ്കളങ്കമായ ഒരു നോട്ടം നോക്കിയതല്ലാതെ കഴിക്കാൻ കൂട്ടാക്കിയില്ല.
സുനീഷ് അവനെ ഉപേക്ഷിക്കാൻ തയ്യാറാകാതെ പിന്തുടർന്നു. മൂന്നാം ദിവസം സുനീഷിന്റെ തലോടലിലും നിർബന്ധത്തിനും മുന്നിൽ ടിപ്പു ഭക്ഷണം കഴിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്ന് പോരുമ്പോൾ ഒരു പൊതി ടിപ്പുവിനായി കരുതി. ഈ സൗഹൃദം വളർന്നതോടെയാണ് ടിപ്പുവിനെ സുനീഷ് കൂടെ കൂട്ടിയത്. നാളിതു വരെ നായയെ വളർത്തി പരിചയമില്ലാത്ത സുനീഷ് അവനെ ഏറ്റെടുത്ത് വീട്ടിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു. വിഷയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ഭാര്യ രേഷ്മയും അച്ഛൻ രമേശനും പൂർണസമ്മതം. ഡോബർമാൻ ക്രോസ് ഇനത്തിൽപ്പെട്ട ടിപ്പുവിന്റെ ത്വക് രോഗം മാറ്റിയെടുക്കാനും മറ്റ് വാക്സിനുകൾക്കുമായി പതിനായിരത്തോളം രൂപയാണ് ചെലവാക്കിയത്. ഇപ്പോൾ ടിപ്പു ഉഷാറാണ്. വീടിനു ചുറ്റിലും അഴിച്ചു വിടാൻ മതിലിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |