പട്ടാമ്പി: കുരുമുളക് കർഷകർക്ക് ആശ്വാസമായി കരപുരളാത്ത മെതിയന്ത്രം. പറിച്ചു കാലുകൾ കൊണ്ടു മെതിച്ചു കുരുമുളകു മണികൾ വേർതിരിക്കുക കർഷകർക്ക് ഇത്തിരി അധ്വാനം പിടിച്ച ജോലിയാണ്. ഈ ജോലി എളുപ്പമാക്കാൻ കുരുമുളകു മെതിയന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് പോട്ടൂർ മുതുമുറ്റത്ത് മൊയ്തീൻ. പഴയ ആക്രിസാധനങ്ങൾ ഉപയോഗിച്ചാണ് കുരുമുളകു മെതിയന്ത്രം വികസിപ്പിച്ചത്.
കാലങ്ങളായി അടയ്ക്ക, നാളികേരം, കുരുമുളക് എന്നിവയുടെ കച്ചവടക്കാരനാണ് അമ്പത്തഞ്ചുകാരനായ ഇദ്ദേഹം. കുരുമുളക് ഇറുത്തുകൊണ്ടുവന്നാൽ അതു കുലയിൽനിന്ന് വേർപെടുത്തിയെടുക്കാൻ വലിയ പ്രയാസം അനുഭവിച്ചിരുന്നു. ഇതിനൊരു പരിഹാരം കാണണമെന്ന തീരുമാനമാണു മെതിയന്ത്രം നിർമ്മിക്കാൻ പ്രേരിപ്പിച്ചതെന്നു മൊയ്തീൻ പറയുന്നു.
ബിരുദ സർട്ടിഫിക്കറ്റുകളുടെ പിൻബലമൊന്നുമില്ല. ജീവിത യാത്രയിൽ ലഭിച്ച പാഠങ്ങളിലൂടെയാണു സ്വന്തമായി യന്ത്രം രൂപകല്പന ചെയ്തത്. കാലുകൊണ്ടു മെതിക്കുമ്പോൾ കാലുകളിൽ കുരുമുളകിന്റെ കറ പുരളും. അതു മാറാൻ ദിവസങ്ങൾ വേണ്ടിവരും. യന്ത്രമുപയോഗിക്കുമ്പോൾ ഈ പ്രശ്നങ്ങളൊന്നുമില്ല.
മണിക്കൂറിൽ 250 കിലോഗ്രാം കുരുമുളകിടാനായി ഒരു പെട്ടി, അതിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചക്രം ഇത്രയൊക്കെയേയുള്ളൂ യന്ത്രത്തിൽ. ചക്രത്തിനിടയിലൂടെ താഴേക്കു പോകുന്ന കുലകളിൽനിന്ന് കേടുപാടുകളൊന്നുമില്ലാതെ കുരുമുളകു മണി വേറെയാക്കി വിടുന്നതാണു സംവിധാനം. കാൽകൊണ്ട് ചവിട്ടി ശരാശരി ഒരു ദിവസം 50- 60 കിലോ മാത്രം മെതിച്ചിരുന്ന സ്ഥാനത്ത് മണിക്കൂറിൽ 250 കിലോ വരെ യന്ത്രത്തിലൂടെ ഉതിർത്തുമാറ്റാമെന്ന് മൊയ്തീൻ അവകാശപ്പെടുന്നു. മുളകു ചതയുകയോ തൊലി ഇളകുകയോ ചെയ്യാതെ ചണ്ടി വേർതിരിയുമെന്നതിനാൽ കൂലിച്ചെലവിൽ വലിയ ലാഭമാണുണ്ടായതെന്നും മൊയ്തീൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |