തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന എ- ഹെൽപ്പ് പദ്ധതി ഇന്ന് കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി.രാജേഷ് പരിശീലന കിറ്റുകൾ വിതരണം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ പ്രവർത്തനങ്ങൾ കർഷകരുടെ വീട്ടുപടിക്കലെത്തിക്കലും വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതുമാണ് ലക്ഷ്യം. സംസ്ഥാനത്തുടനീളം 2000 എ- ഹെൽപ്പർമാരെ പരിശീലിപ്പിച്ച് വില്ലേജ് തലത്തിൽ നിയമിക്കും. രോഗപ്രതിരോധ ചികിത്സാ മാർഗങ്ങളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള കർമ്മസേനയായി ഇവർ പ്രവർത്തിക്കും.
എല്ലാ പഞ്ചായത്തുകളിലും സേവനം ലഭ്യമാകും. മൊബൈൽ വെറ്ററിനറി സംവിധാനം, 24 മണിക്കൂർ കാൾ സെന്റർ, മൃഗസമ്പത്തിന്റെ ഏകീകൃത തിരിച്ചറിയൽ ടാഗിംഗ് സംവിധാനം തുടങ്ങിയ മൃഗസംരക്ഷണ വകുപ്പിന്റെ നൂതന പദ്ധതികൾ പദ്ധതിയിലൂടെ നടപ്പിലാക്കുമെന്ന് നോഡൽ ഓഫീസർ ഡോ. റെനി ജോസഫ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |