ആലപ്പുഴ: സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം അവശേഷിക്കെ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കേണ്ട 433 കോടിയുടെ നിർമ്മാണ പ്രവൃത്തികളിൽ പകുതിയും നടപ്പായില്ല. ബില്ലുകൾ യഥാസമയം മാറിക്കിട്ടാത്തതും നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനയും താങ്ങാനാകാത്ത കൂലിയും കാരണം കരാറുകാർ ടെൻഡർ എടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
എടത്വയിലും മുതുകുളത്തുമായി കഴിഞ്ഞ ദിവസം നടന്ന മരാമത്ത് ജോലികളുടെ ഡസൻ കണക്കിന് ടെൻഡറുകളിൽ കുറഞ്ഞ തുകയ്ക്കുള്ള ഒന്നോ, രണ്ടോ മാത്രമാണ് കരാറായത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തമുള്ള ജോലികൾക്ക് കോൺക്രീറ്റ് തൊഴിലാളികളുടെ വേതനം നൽകേണ്ടിവരുന്നത് കരാറുകാർക്ക് ബാദ്ധ്യതയാണ്.
റോഡുകളുടെ റീടാറിംഗ്, മെറ്റലിംഗ്, ഓട നിർമ്മാണം, അങ്കണവാടി കെട്ടിടങ്ങളുടെയും ഹെൽത്ത് സെന്ററുകളുടെയും അറ്റകുറ്റപ്പണി എന്നിങ്ങനെ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ജോലികളൊന്നും ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കേണ്ട നിർമ്മാണ ജോലികളുടെ റീടെൻഡർ നടപടികൾ പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നിരിക്കെ ഫണ്ട് നഷ്ടത്തിനുംസാദ്ധ്യതയുണ്ട്.
ബില്ലുകൾ ട്രഷറിയിൽ ക്യൂവിലാണ്
5ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
വലിയ ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യുമ്പോൾ പത്ത് ശതമാനത്തോളം നഷ്ടം
പ്ളാൻഫണ്ട് വെട്ടിക്കുറച്ചതും കരാറുകാർക്ക് തിരിച്ചടിയായി
യാത്രാക്ളേശം രൂക്ഷമാക്കും
1. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള റോഡുകളെയാണ് ഉൾപ്രദേശത്തെ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. നിരവധി ഗ്രാമീണറോഡുകൾ തകർച്ചാവസ്ഥയിലാണ്
2.തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടും എം.എൽ.എ, എം.പി മാർ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടും പ്ളാൻ ഫണ്ടിൽ നിന്ന് ജനറൽ, പട്ടികജാതി, വർഗ വികസനഫണ്ട്, കേന്ദ്ര ഫണ്ട് എന്നിവ ഉപയോഗിച്ചാണ് റോഡുകൾ പരിപാലിക്കുന്നത്
3. മുമ്പ് വർഷാവർഷം റോഡ് പരിപാലനത്തിന് പദ്ധതിയുണ്ടായിരുന്നെങ്കിലും റോഡുകളുടെ എണ്ണം വർദ്ധിച്ചതും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും റീടാറിംഗും അറ്റകുറ്റപ്പണിയും ചട്ടപ്പടിയാക്കി
വിപണിയിൽ വിലക്കയറ്റം
(കഴിഞ്ഞ വർഷം, ഈ വർഷം)
സിമന്റ് : 400, 360
മെറ്റൽ: 55-60, 70-75 (ക്യുബിക്ക് അടി)
എംസാൻഡ് : 60-65, 70-75(ക്യുബിക്ക് അടി)
കമ്പി: (10എം.എം): 60-68, 70-74.50
കഴിഞ്ഞ വർഷത്തെ ബിൽ ഇപ്പോഴും ട്രഷറികളിൽ കെട്ടിക്കിടപ്പാണ്. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാരിൽ അധികവും ചെറുകിടക്കാരാണ്. പരമാവധി 20 -25 ലക്ഷത്തിന്റെ ജോലിയെടുത്താൽ ആതുക മാറിയെടുത്ത് അടുത്തതിലേക്ക് പോകുന്നതാണ് അവരുടെ ശീലം. കുടിശിക വന്നതോടെ പലരും വർക്ക് എടുക്കുന്നില്ല
- പ്രകാശ്, കരാറുകാരൻ, തദ്ദേശ സ്വയം ഭരണവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |