തിരുവനന്തപുരം: കുട്ടികൾ സ്കൂളിൽ ശുദ്ധജലം കുടിക്കുന്നെന്ന് ഉറപ്പാക്കാൻ ഏർപ്പെടുത്തിയ വാട്ടർ ബെൽ പദ്ധതിയോട് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു. മണക്കാട് കാർത്തിക തിരുനാൾ ഗവ. വി ആൻഡ് എച്ച്.എസ്.എസിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
ചൂട് വർദ്ധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് വാട്ടർബെൽ സംവിധാനം കൊണ്ടുവരാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചയ്ക്ക് 2 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും. വെള്ളം കൊണ്ടുവരാത്തവർക്കായി സ്‌കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കണം. നിർദ്ദേശം അടിയന്തരമായി നടപ്പിലാക്കാൻ ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർമാർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ,പ്രഥമാദ്ധ്യാപകർ/പ്രിൻസിപ്പൽമാർ എന്നിവർക്ക് നിർദ്ദേശം നൽകണമെന്ന സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |