1.73 കോടിയുടെ ടെണ്ടർ നടപടിയായി
കൊല്ലം: കടപ്പാക്കട മാർക്കറ്റ് നവീകരണത്തിന് ഉടൻ തുടക്കമാകും. കിഫ്ബിയിൽ ഉൾപ്പെടുത്തി 1.73 കോടിയുടെ ടെണ്ടർ നടപടികളാണ് സ്വീകരിച്ചത്. 2.5 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. കരാർ ഏറ്റെടുത്ത് കഴിഞ്ഞാൽ ഉടൻ തന്നെ നവീകരണ ജോലികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒരുവർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സാങ്കേതികാനുമതി ലഭിക്കാൻ വൈകിയതാണ് മാർക്കറ്റ് നവീകരണം താമസിക്കാൻ കാരണമായത്. ഇതിനാവശ്യമായ നടപടികളെല്ലാം അവസാനഘട്ടത്തിലാണെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. പുനർ നിർമ്മാണത്തിന്റെ ഭാഗമായി ചന്തയിൽ നിന്ന് ഒഴിപ്പിക്കുന്ന കച്ചവടക്കാർക്കായി ഷോപ്പിംഗ് കോംപ്ലക്സിന് അഭിമുഖമായി റോഡ് വക്കിൽ കോർപ്പറേഷൻ താത്കാലിക ഷെഡുകൾ നിർമ്മിച്ചിട്ടുണ്ട്. കടപ്പാക്കട മാർക്കറ്റിനെ കൂടാതെ തങ്കശ്ശേരി, പള്ളിമുക്ക് എന്നീ മാർക്കറ്രുകളുടെ നവീകരണത്തിനുള്ള ടെണ്ടറും ഇതിനോടകം പൂർത്തിയായി. കാവനാട്, മൂന്നാംകുറ്റി മാർക്കറ്റുകളുടെ നവീകരണത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കിഫ്ബിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവിടങ്ങളിലെ ടെണ്ടർ തുടങ്ങും.തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
സൗകര്യങ്ങളേറെ
മാർക്കറ്റുകളിൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷൻ മുറി, ടോയ്ലെറ്റുകൾ, ലോഡിംഗ് സംവിധാനം എന്നിവയും ഓരോ സ്റ്റാളിലും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച ഡിസ്‌പ്ളേ ടേബിളുകൾ, സ്റ്റീൽ സിങ്കുകൾ എന്നിവയും ഉണ്ടാകും. ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കും വിധമാണ് നിർമ്മാണം. തറയിൽ ആന്റി സ്‌കിഡ് ഇൻഡസ്ട്രിയൽ ടൈലുകളാണ് പാകുന്നത്. ഇന്റർലോക്കിംഗ് പാർക്കിംഗ്, ഫ്രീസർ, ഡ്രെയിനേജ് സംവിധാനങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയടക്കം
ആധുനിക സജ്ജീകരണങ്ങളോടുകൂടിയാണ് മാർക്കറ്റ് നിർമ്മിക്കുന്നത്.
ലക്ഷ്യം
1. ഗുണമേൻമയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക
2. മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ആനുപാതിക വർദ്ധനവ് സൃഷ്ടിക്കുക
3. മത്സ്യ വിപണന ശൃംഖല വിപുലീകരിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |