പാലാ: നഗരസഭയിലെ ''കസേരകളി''യിൽ പൂഴിക്കടകനുമായി ഭരണപക്ഷം. പ്രതിപക്ഷ കൗൺസിലർമാർക്കിനി നേരത്തെ വന്ന് ഭരണപക്ഷത്തെ സീറ്റുകൾ പിടിക്കാമെന്ന പ്രതീക്ഷ വേണ്ട. കൗൺസിൽ യോഗത്തിന് 20 മിനിട്ട് മുമ്പ് മാത്രമേ ഇനി കൗൺസിൽ ഹാൾ തുറക്കൂ. ഇതുസംബന്ധിച്ച തീരുമാനം ഇന്നലെ പുറത്തിറക്കിയ കൗൺസിൽ യോഗ മിനിട്സിൽ രേഖപ്പെടുത്തി.
അടുത്തകാലത്ത് പാലാ നഗരസഭയിലെ കസേരകളി വിവാദമായിരുന്നു. നിലവിൽ പ്രതിപക്ഷ കൗൺസിലർമാർ ഇരുന്നിടത്ത് ഭരണപക്ഷത്തെ ഒരുവിഭാഗം കൗൺസിലർമാർ കയറിയിരിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ഇരിക്കുകയും പായവിരിച്ച് സമരം നടത്തുകയുമൊക്കെ ചെയ്തു. പിന്നീട് പ്രതിപക്ഷത്തെ പ്രൊഫ. സതീശ് ചൊള്ളാനി, വി.സി. പ്രിൻസ് തുടങ്ങിയവർ കസേരകളിക്ക് അവസാനം വേണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ ഷാജു വി. തുരുത്തന് കത്ത് നൽകിയിരുന്നു.
ഇതുസംബന്ധിച്ച് ചെയർമാന്റെ നേതൃത്വത്തിൽ ഇപ്പോൾ തീരുമാനമെടുത്തിരിക്കുകയാണ്.
പ്രതിപക്ഷ കൗൺസിലർമാർക്ക് ചെയറിന് അഭിമുഖമായ ഇടതുവശത്തെ തുടക്കം മുതലുള്ള കസേരകൾ അനുവദിക്കുന്നതിനും, ഭരണപക്ഷ അംഗങ്ങൾക്ക് ചെയറിന് അഭിമുഖമായി വലതുവശത്തെ കസേരകൾ തുടക്കം മുതൽ അനുവദിക്കുന്നതിനും തീരുമാനിച്ചു.
കൗൺസിൽ ഹാൾ ഇനി കൗൺസിൽ മീറ്റിംഗിനും, ചെയർമാൻ അനുവദിക്കുന്ന പ്രത്യേക യോഗങ്ങൾക്കും മാത്രമേ ഉപയോഗിക്കൂ. കൗൺസിൽ മീറ്റിംഗ് ദിവസങ്ങളിൽ 20 മിനിറ്റ് മുമ്പ് മാത്രം കൗൺസിൽ ഹാൾ തുറന്നു ഇടുന്നതിനും ബാക്കി സമയം അടച്ചിട്ട് ദുരുപയോഗം ഒഴിവാക്കുന്നതിനും തീരുമാനിച്ചു.
ഞങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും: പ്രതിപക്ഷം
ഇരിപ്പിടത്തിന്റെ കാര്യത്തിൽ കൗൺസിൽ യോഗ തീരുമാനമെന്ന നിലയിൽ മിനിട്സിൽ ചില കാര്യങ്ങൾ വന്നിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് പാർലമെന്ററി പാർട്ടി യോഗം വിളിച്ചുകൂട്ടി മാത്രമേ തീരുമാനമെടുക്കൂവെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു. നിലവിലിരിക്കുന്ന സ്ഥലത്തുതന്നെ തങ്ങൾക്കിരിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വച്ചിട്ടുള്ളത്. പകരം മറുവശത്ത് പ്രതിപക്ഷത്തിനുള്ള മുഴുവൻ സീറ്റുകളും ഒരുമിച്ച് തരാമെന്നാണ് ചെയർമാൻ പറഞ്ഞിരുന്നതെന്നും പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |