ചെർപ്പുളശേരി: ലോകത്തിനാകെ കേരളമെന്ന കലകളുടെ നാടിനെ പരിചയപെടുത്തുന്ന കലാരൂപമാണ് കഥകളി. 300 വർഷത്തെ പഴക്കമുണ്ട് ഈ കലാരൂപത്തിന്. അതിന്റെ ഗാംഭീര്യവും നൃത്തവും സംഗീതവും മേളവും കൂടെ രൂപഭംഗിയും ചേർന്നാണ് കഥകളിയെ ഒരു ശ്രദ്ധേയമായ കലാരൂപമാക്കി മാറ്റുന്നത്.
ലോകത്തെവിടെ കഥകളി നടക്കുന്നുണ്ടെങ്കിലും വെള്ളിനേഴിയിലെ കോതാവിൽ തറവാട്ടിലെ ശിൽപ്പികളുടെ കരവിരുതിൽ രൂപപെട്ട കഥകളി കോപ്പുകളാണ് അരങ്ങിലെത്തുക. ലോകത്ത് തന്നെ ഏക കഥകളി കോപ്പ് നിർമ്മാണ കേന്ദ്രമാണ് കോതാവിൽ തറവാട്. 75 വർഷമായി വിവിധ ഭാഗങ്ങളിലേക്കുളള കോപ്പ് നിർമ്മിക്കുന്നത് ഇവിടെയാണ്. കോപ്പ് നിർമ്മാണത്തിന് തന്റെ ജീവിതം ഉഴിഞ്ഞുവെച്ച കൃഷ്ണൻ ആചാരിയുടെ കൊച്ചുമക്കളായ ഉണികൃഷ്ണനും ഗോവിന്ദൻകുട്ടിയുമാണ് ഇപ്പോൾ ഈ രംഗത്ത് സജീവം. അച്ഛൻ രാമൻകുട്ടിയുടെ മരണ ശേഷമാണ് ഇവർ ഈ രംഗത്ത് ചുവടുറപ്പിച്ചത്.
കുമിൾ മരമാണ് പ്രധാനമായും കോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കനക്കുറവും മയവുമാണ് ഇതിന്റെ പ്രത്യേകത. ഒരു മാസം പണിയെടുത്തതാൽ മാത്രമേ കിരീടം പൂർത്തിയാവൂ. അത്രയും സമയം ആഭരണങ്ങൾ പൂർത്തിയാവാനും വരും. കല്ല് വെക്കൽ, പീലി, തകിട് ഒട്ടിക്കുക എന്ന പണികൾക്കും സമയമേറെ വേണം. സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കുന്നതിനപ്പുറം ഈ കലയെ വരുന്ന തലമുറയ്ക്ക് കൈമാറുക എന്നതാണ് ലക്ഷ്യം. നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങളുമുണ്ട്.
ഇവരുടെ കൂടെ സഹായിയായി ഗോപാലകൃഷ്ണനുമുണ്ട്. പ്രമീള, പ്രസീജ, ശാന്തകുമാരി, സുനിത തുടങ്ങി വനിതകളും വിവിധ ജോലികളിൽ ഒപ്പമുണ്ട്. ചെർപ്പുളശേരിയിലെ നവകേരള സദസിന്റെ വേദി കഥകളിയുടെ മാതൃകകൊണ്ട് അലങ്കരിച്ചത് ഈ ടീമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |