കോലഞ്ചേരി: പാഴ്ച്ചെടിയായ വരനെല്ലിന്റെ അധിനിവേശം കോലഞ്ചേരി മേഖലയിലെ നെൽക്കൃഷിക്കാരെ തകർച്ചയിലേക്ക് നയിക്കുന്നു. 60 ദിവസം കൊണ്ട് വിളവാകുന്ന നെല്ലിനേക്കാൾ വേഗത്തിൽ വളരുന്നതും ഉയരമേറിയതുമായ ഈ കള നിലം പറ്റുന്നതോടൊപ്പം സമീപത്തെ നെൽച്ചെടിയും വീണ് നശിക്കും. മേഖലയിലെ 50 ശതമാനത്തോളം കൃഷിയെ വരനെല്ല് ബാധിച്ചതായി കൃഷിവകുപ്പ് കണക്കാക്കുന്നു.
പാടശേഖരങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവർക്കാണ് നഷ്ടമേറെ. വരനെല്ലു മൂലമുണ്ടാകുന്ന നഷ്ടത്തിന് ഇൻഷ്വറൻസ് കവറേജ് ലഭിക്കില്ല. കൃഷിയിറക്കുമ്പോൾ മുൻകരുതലെടുക്കണമെന്നാണ് കൃഷിവകുപ്പിന്റെ നിർദ്ദേശം.
നെൽവിത്തിനൊപ്പമാണ് വരനെല്ലിന്റെ വിത്തും പരക്കുന്നതെന്ന് കർഷകർ സംശയിക്കുന്നു. മഴവെള്ളത്തിലൂടെയാണോ ഇതിന്റെ വിത്ത് പാടങ്ങളിൽ അടിയുന്നതെന്ന സംശയവും ചിലർക്കുണ്ട്.
വരനെല്ല്
ഓലനെല്ല് എന്ന പേരിലും അറിയപ്പെടും. നെല്ലിനൊപ്പം വളരുന്ന ഇതിനെ, ഒരു നിശ്ചിത വളർച്ചയെത്തുന്നതുവരെ കളയാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പിഴുതു കളയാനുമാകില്ല. പാടം എത്ര ഉഴുതാലും കളനാശിനികൾ തളിച്ചാലും വരും വർഷങ്ങളിലും കിളിർത്തുവരും.
വരനെല്ലിനെ നശിപ്പിച്ച് നെൽക്കൃഷി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർഷക സമിതികൾ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
-വി.ഐ. തങ്കച്ചൻ, കർഷകൻ, തമ്മാനിമറ്റം
വരനെല്ലിനെതിരായ ശാസ്ത്രീയ പരിഹാരമാർഗങ്ങൾ കണ്ടെത്തിയിട്ടില്ല. കൃഷിഭവനിൽ പരാതി നൽകിയിട്ടുണ്ട്
-പ്രദീപ് എബ്രാഹം, കർഷകൻ, കിങ്ങിണിമറ്റം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |