കുന്നംകുളം: എരുമപ്പെട്ടിയിൽ പൊലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ യുവാവിനെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി ഒരുവിൻപുറത്ത് നൗഫലാണ് (39) അറസ്റ്റിലായത്. 2023 ഡിസംബർ 27 നായിരുന്നു സംഭവം.
നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന ചാലിശ്ശേരി മുക്കിലപീടിക സ്വദേശി ഖാദർ സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ നൗഫൽ പാഴിയോട്ട്മുറി പാത്രമംഗലം റോഡിൽ തടഞ്ഞ് നിറുത്തി പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞ് പാസ് പോർട്ടും ടിക്കറ്റും കൈവശപ്പെടുത്തുകയായിരുന്നു. ഖാദർ സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.
പാസ് പോർട്ടും വിസയും കൈക്കലാക്കി പണം തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ഉദ്യേശമെന്നാണ് കരുതുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ ഒളിവിൽ കഴിഞ്ഞ് സെഷൻസ്, ഹൈകോടതികളിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു.
കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് എരുമപ്പെട്ടി എസ്.ഐ സി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ കൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. എസ്.ഐ സി.ശ്രീകുമാർ, എ.എസ്.ഐ എ.വി.സജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ പി.എച്ച്.നൗഷാദ്, രാഹുൽ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |