കൊല്ലം: കൊല്ലത്തിന്റെ വികസന നായകൻ, വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്ന സഖാവ്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി... എം.മുകേഷിന്റെ അനൗൺസ്‌മെന്റ് വാഹനത്തിലെ വാചകങ്ങൾക്ക് പതിവിലേറെ ഗൗരവം.
സ്ഥാനാർത്ഥി എത്തുന്നതിന് മുമ്പേ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാത്തുനിൽക്കുന്നവരുടെ ഹൃദയത്തിലേക്കാണ് വാക്കുകൾ പതിക്കുന്നത്. ഇന്നലെ രാവിലെ 9.30 ഓടെ ചെമ്മക്കാട് വയലിലായിരുന്നു ആദ്യ സ്വീകരണം.
രാവിലെ മുതൽ സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ പൂക്കളും പുസ്തകങ്ങളും പേനകളും ഹാരങ്ങളുമായി കാത്തുനിന്നു. അധികം വൈകാതെ സ്ഥാനാർത്ഥിയെത്തിയെത്തി. മുദ്രാവാക്യങ്ങളുടെയും യുവജനപ്രസ്ഥാനങ്ങളുടെ ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പ്രിയ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
നിറചിരിയോടെ കൈ വീശി അഭിവാദ്യംചെയ്ത ശേഷം സ്ഥിരം ശൈലിയിൽ അഞ്ചുമിനിട്ട് പ്രസംഗം. നിലവിലെ ഇന്ത്യയുടെ അവസ്ഥയും വോട്ട് ചെയ്യേണ്ടുന്നതിന്റെ പ്രസക്തിയെക്കുറിച്ചുമെല്ലാം വിവരിച്ചു. തുടർന്ന് കനത്ത വെയിലിനെയും അവഗണിച്ച് പെരുമൺ കുഴിയത്ത് മുക്ക്, ചിറ്റയം ചിറ, ചോനംചിറ, എലുമല, വൻമള, കാഞ്ഞാവെളി, ചന്തമുക്ക്, സാമ്പ്രാണിക്കോടി, പണയിൽ എന്നിവിടങ്ങളിലേയ്ക്കായിരുന്നു പ്രചാരണം. തോണിപ്പുരയ്ക്കലായിരുന്നു രാവിലത്തെ പ്രചാരണത്തിന്റെ സമാപനം.
എതിർ സ്ഥാനാർത്ഥികളെ കടന്നാക്രമിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യാതെ വസ്തുതകൾ നിരത്തിയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിവരിച്ചുമാണ് മുകേഷിന്റെ പ്രചാരണം. നിശ്ചയിച്ച സമയങ്ങളിൽ ആരംഭിച്ചും അവസാനിപ്പിച്ചുമാണ് പ്രചാരണം മുന്നേറുന്നത്.
പകൽസമയത്തെ ചൂടിൽ സ്ഥാനാർത്ഥി തളരാതിരിക്കാൻ സ്വീകരണകേന്ദ്രങ്ങളിൽ കരിക്കുൾപ്പടെ ചൂടകറ്റാനുള്ള പാനീയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രായമായ സ്ത്രീകളുൾപ്പെടെയുള്ളവരുടെയും കുട്ടികളുടെയും യുവതലമുറയുടെയും സ്‌നേഹവായ്പുകൾ ഏറ്റുവാങ്ങിയാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലേക്കും മുകേഷിന്റെ പര്യടനം തുടരുന്നത്.
ഉച്ചയ്ക്ക് അൽപ്പം വിശ്രമം
രാവിലത്തെ പ്രചാരണം ഉച്ചയ്ക്ക് 12ന് അവസാനിപ്പിക്കും, വിശ്രമത്തിന് ശേഷം വൈകിട്ട് 3.30നാണ് രണ്ടാംഘട്ട പ്രചാരണം ആരംഭിക്കും. ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന ആദ്യ പ്രചാരണം തേവള്ളി റേഷൻകട മുക്കിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് നാണി മെമ്മോറിയൽ, ആനന്ദവല്ലീശ്വരം, പതിനെട്ടുമുറി, പൂന്തൽ, ടി.ഡി ക്ഷേത്രം, ലക്ഷ്മിനട ജംഗ്ഷൻ, കോട്ടയ്ക്കകം വായനശാല, ലക്ഷ്മണ ജംഗ്ഷൻ, ഉളിയക്കോവിൽ മൈതാനം, മങ്ങാട് ചിറയിൽകുളം, ചെപ്പള്ളിമുക്ക്, കണ്ടച്ചിറ കുരിശടിമുക്ക്, സംഘം മുക്ക്, കക്കാട്ടിപ്പുറം, മാടൻകാവ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കേളി ജംഗ്ഷനിലാണ് സമാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |