SignIn
Kerala Kaumudi Online
Wednesday, 22 May 2024 7.19 AM IST

പേരൂർക്കട ഫ്ളൈഓവർ നിർമ്മാണം ജൂലായിൽ

തിരുവനന്തപുരം: തലസ്ഥാന നഗരം ഏറെനാളായി കാത്തിരിക്കുന്ന പേരൂർക്കട ഫ്ളൈഓവറിന്റെ നിർമ്മാണം ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ആരംഭിക്കും. ഫ്ളൈഓവർ യാഥാർത്ഥ്യമാകുന്നതോടെ പേരൂർക്കടയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

കളക്ടറേറ്റിലേക്ക് പോകേണ്ട കുടപ്പനക്കുന്ന് റോ‌‌ഡ് ഉൾപ്പെടെ ഒമ്പതു റോഡുകളാണ് പേരൂർക്കട ജംഗ്ഷനിലെത്തുന്നത്.നെടുമങ്ങാട് ഭാഗത്തുനിന്ന് നഗരത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങളൊക്കെ പേരൂർക്കട ജംഗ്ഷനിൽ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ പദ്ധതി നടത്തിപ്പുകാരായ റോഡ്സ് ആൻഡ് ബ്രിഡ്ജ‌സ് കോർപ്പറേഷൻ നിർമ്മാണത്തിനുള്ള ടെൻഡർ ക്ഷണിക്കും.ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2002 മുതൽ പേരൂർക്കടയിൽ ഫ്ലൈഓവർ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനങ്ങൾ പലതുണ്ടായെങ്കിലും 2016 -17 ലെ ബഡ്‌ജറ്റിലാണ് അണ്ടർപ്പാസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പണം വകയിരുത്തിയത്. എന്നാൽ നിർമ്മാണം അനിശ്ചിതമായി നീളുകയായിരുന്നു.

നഷ്ടപരിഹാരം ഉടൻ

പേരൂർക്കട,കുടപ്പനക്കുന്ന് വില്ലേജുകളിലായി 160.65 ഏക്കർ ഭൂമിയാണ് ഫ്ളൈഓവറിനായി ഏറ്റെടുക്കുക. ഏറ്റവും കുറച്ച് വ്യാപാരസ്ഥാപനങ്ങളെയും വാസഗൃഹങ്ങളെയും ബാധിക്കുന്ന രീതിയിലാണ് ഫ്ളൈ ഓവറിന്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. 25 വ്യാപാര സ്ഥാപനങ്ങളെ മാത്രമാണ് പദ്ധതി ബാധിക്കുക. പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത 90 ഉടമകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് ഉടൻ ആരംഭിക്കും.

അണ്ടർപാസ് ഫ്ളൈഓവറായി

പേരൂർക്കടയിൽ അണ്ടർപാസ് നിർമ്മിക്കാനായിരുന്നു ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചിരുന്നത്.എന്നാൽ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജ‌സ് കോർപ്പറേഷൻ ഇതിന്റെ സാദ്ധ്യതയെക്കുറിച്ച് വിശദമായി പഠിച്ചു. ഈ റോ‌ഡിലൂടെ കുടിവെള്ള പൈപ്പ് ലൈനുകൾ കടന്നുപോകുന്നതിനാൽ അണ്ടർപാസിന് പകരം ഫ്ളൈ ഓവറാണ് നല്ലതെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. പേരൂർക്കട ലൂർദ് പള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ച് വഴയില സെന്റ് ജൂഡ് പള്ളിക്ക് സമീപത്ത് അവസാനിക്കു‌ന്ന തരത്തിൽ രണ്ടുവരിപ്പാതയായാണ് ഫ്ളൈ ഓവറിന്റെ രൂപകല്പന.

നാലുവരിപ്പാത വരുന്നു

വഴയില മുതൽ നെടുമങ്ങാട് പഴകുറ്റി വരെ നാലുവരിപ്പാതയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 338.53 കോടിയാണ് ചെലവ്. ഇതിന്റെ ഭാഗമായി വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ ആദ്യ റീച്ചിൽ ഉൾപ്പെടുന്ന കരകുളത്ത് ഫ്ലൈഓവറും നിർമ്മിക്കും. കരകുളം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഫ്ലൈഓവറിന്റെ ഇരുഭാഗങ്ങളിലുമായി 300 മീറ്റർ അപ്രോച്ച് റോഡും 375 മീറ്റർ ഫ്ലൈഓവറുമാണ്. 675 മീറ്റർ നീളവും 16.75 മീറ്റർ വീതിയുമാണുള്ളത്. 50 കോടിയാണ് ചെലവ്.

ആകെ ചെലവ് - 106 കോടി

ഭൂമിയേറ്റെടുക്കലിന് - 55 കോടി

ഫ്ളൈഓവറിന്റെ ചെലവ് - 51 കോടി

ഫ്ളൈഓവറിന്റെ നീളം - 874 മീറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.