കോട്ടയം: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക ക്ഷാമത്തിന്റെ മറവിൽ ചില ഹോട്ടലുകളും തട്ടുകടകളും ബേക്കറികളും ഭക്ഷണസാധനങ്ങൾക്ക് 30 മുതൽ 40 ശതമാനം വരെ വില വർദ്ധിപ്പിച്ചതായി പരാതി.
കോഴി മുട്ടയ്ക്ക് ആറ് രൂപയുള്ളപ്പോൾ പുഴുങ്ങിയ മുട്ടക്കും ഓംലറ്റിനും 30- 40 രൂപയാണ് ഈടാക്കുന്നത്. മുട്ട പുഴുങ്ങുന്നതിന് കൂടുതൽ ഇന്ധനം ചെലവാകുമെന്നാണ് പറയുന്ന ന്യായം.
ചോറും കറികളും തയ്യാറാക്കുന്നതിന് കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടതിനാൽ മിക്ക ഹോട്ടലുകളും ഉച്ച ഊണ് ഒഴിവാക്കി. ചപ്പാത്തി ചൂടുപോകാത്ത പാത്രത്തിൽ ഉണ്ടാക്കിവെച്ചാണ് വിൽക്കുന്നത്.
വിഭവങ്ങൾ കുറച്ചു, ഉള്ളയിടത്ത് വില കുത്തനെ കൂടി
മാവ് കുഴച്ചു പരത്തിയത് ചൂടോടെ ചുട്ടെടുക്കേണ്ടതിനാൽ പൊറോട്ട പലയിടത്തും ഒഴിവാക്കി. ഇഡ്ഡലി ,ദോശ എന്നിവയും നിറുത്തി. ഇവ വിൽപ്പനക്കുള്ള കടകളിൽ വില ഇരട്ടിയാക്കുകയും ചെയ്തു. സമോവറിൽ വെള്ളവും , പാലും എപ്പോഴും തിളച്ച നിലയിൽ സൂക്ഷിക്കുന്നതിന് കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടിവരുന്നതിനാൽ ചായ, കാപ്പി തയ്യാറാക്കുന്നതിനും പലരും താത്പര്യം കാട്ടുന്നില്ല. വിൽക്കുന്നവർ വിലയും കൂട്ടി.
മാട്ടിറച്ചി വില കിലോയ്ക്ക് 500 വരെ ഉയർന്നതോടെ ബീഫ് വിഭവങ്ങളുടെ വിലയും കുത്തനെ കൂട്ടി. കോഴിഇറച്ചി വില 135 വരെ താഴ്ന്നിട്ടും വിഭവങ്ങളുടെ കൂട്ടിയ വിലയിൽ കുറവ് വരുത്തിയില്ല. മീൻ വിഭവങ്ങൾക്കും വില കുത്തനെ കൂട്ടി.
ബേക്കറി സാധനങ്ങളുടെ വിലയും റോക്കറ്റ് പോലെ മുകളേലേയ്ക്ക് കുതിച്ചു. ബോർമകളിൽ ചിരട്ടയും വിറകുമാണ് കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും എൽ.പി.ജി ക്ഷാമത്തിന്റെ മറവിൽ ബ്രഡ്, ബണ്ണ്, പഫ്‌സ് എന്നിവയുടെ വില വർദ്ധിപ്പിച്ചു.
പാചക വാതക വിതരണ പ്രതിസന്ധിയുടെ മറവിൽ ഭക്ഷണസാധനങ്ങൾക്ക് പല ഹോട്ടലുകളിലും തട്ടുകടകളിലും ബേക്കറികളിലും അമിത വില ഇടാക്കുകയാണ്. തോന്നുന്ന വില ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്ന ഹോട്ടലുകൾക്കേതിരെ കർശന നടപടി സ്വീകരിക്കണം
എബി ഐപ്പ് (ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം)
വാണിജ്യാവശ്യത്തിനുള്ള എൽപി.ജി ക്ഷാമം തുടരുകയാണ്. ബുക്ക് ചെയ്താൽകിട്ടില്ല. അമിത വിലക്ക് കരിഞ്ചന്തയിൽ ലഭിക്കും. എൽപിജി വിതരണം സുഗമമാക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. മിക്ക ഹോട്ടലുകളും അടച്ചു പൂട്ടി. അമിത വില എല്ലാവരും ഈടാക്കുന്നുവെന്ന പരാതി ശരിയല്ല .ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |