
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് അടക്കമുള്ള തസ്‌തികകളിലേക്കുള്ള പി.എസ്.സി വിജ്ഞാപനം വൈകുന്നു. ഏറ്റവും കൂടുതൽപേർ അപേക്ഷിക്കുന്നതും കൂടുതൽ നിയമനങ്ങൾ നടക്കുന്നതുമായ ഈ തസ്തികകളിലേക്ക് ഡിസംബറിന് മുൻപ് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. ഡിസംബറിനകം വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഈ വർഷം പ്രായപരിധി പിന്നിടുന്നവർക്ക് രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കാനാകാതെ വരും.
സാധാരണ രണ്ടോ മൂന്നോ വർഷത്തെ ഇടവേളകളിൽ എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം പ്രസിദ്ധീകരിക്കാറുണ്ട്. നിലവിലെ റാങ്ക് ലിസ്റ്റ് റദ്ദാകുന്നതോടെ പുതിയ ലിസ്റ്റ് നിലവിൽ വരുന്നതായിരുന്നു രീതി. നിലവിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഇക്കൊല്ലം പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ മാത്രമേ, നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് പരീക്ഷാ നടപടികൾ പൂർത്തീകരിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാനാവൂ.
കൊവിഡും രണ്ടുഘട്ട പരീക്ഷാരീതികളുമാണ് വിജ്ഞാപനങ്ങൾ വൈകാനിടയാക്കിയത്. 2019ഡിസംബറിലാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അവസാന വിജ്ഞാപനം വന്നത്.പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനാവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് രണ്ട്ഘട്ട പരീക്ഷ നടത്തുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്കും, പരീക്ഷാ നടത്തിപ്പും മറ്റുമായി പി.എസ്.സിക്കും പ്രയാസം നേരിടുന്നതായി ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം വന്നിട്ടില്ല.പുതിയ വിജ്ഞാപനം വരുമ്പോൾ പ്രാഥമിക പരീക്ഷ ഒഴിവാക്കുമെന്നാണ് ഉദ്യോഗാർത്ഥികൾ കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |