ന്യൂഡൽഹി: യു.എ.ഇയുടെ ജയ്‌വാൻ, ഇന്ത്യയുടെ റുപേ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പരസ്‌പരം ബന്ധിപ്പിക്കുന്നത് സാമ്പത്തിക മേഖലയിലെ സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇത് യു.എ.ഇയിലുടനീളം റുപേ കാർഡിനുള്ള സ്വീകാര്യത വർദ്ധിപ്പിക്കും. പണമിടപാട് എളുപ്പമാകും.
ഡിജിറ്റൽ റുപേ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിനിമയത്തെ അടിസ്ഥാനമാക്കി ജയ്‌വാൻ കാർഡ് പുറത്തിറക്കിയതിൽ പ്രസിഡന്റ് നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നേതാക്കളുടെ സാന്നിധ്യത്തിൽ കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി അബുദാബിയിലെത്തിയ മോദിയെ നഹ്യാൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്നാണ് ഇരുവരും ഉഭയകക്ഷി കരാറുകളിൽ ഒപ്പിട്ടത്.
വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, ഫിൻടെക്, ഊർജം, അടിസ്ഥാനസൗകര്യങ്ങൾ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സഹകരണം ചർച്ച ചെയ്തു. ഊർജപങ്കാളിത്തം ശക്തിപ്പെടുത്തും.
ഇന്ന് ഹിന്ദു മഹാക്ഷേത്രം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ലോക ഗവൺമെന്റ് ഉച്ചകോടിയിലും പങ്കെടുക്കും. തുടർന്ന് ഖത്തറിലേക്ക് പോകും.
പരസ്പര നിക്ഷേപ കരാറും
ഇരു രാജ്യങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു
വൈദ്യുതി-വ്യാപാര മേഖലയിലെ സഹകരണം വിപുലമാക്കുന്നതിനുള്ള ധാരണാപത്രം
ഡൽഹി ജി 20യിൽ പ്രഖ്യാപിച്ച ഇന്ത്യ-മധ്യപൂർവേഷ്യ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യ-യു.എ.ഇ ഉടമ്പടി
ഡിജിറ്റൽ അടിസ്ഥാനസൗകര്യ പദ്ധതികളിലെ സഹകരണം. രണ്ടു രാജ്യങ്ങളിലെയും ദേശീയ ആർക്കൈവ്സ് കൈമാറൽ
പൈതൃക മേഖലയിൽ സഹകരണം: ഗുജറാത്ത് ലോഥലിലെ സമുദ്ര പൈതൃക സമുച്ചയത്തെ യു.എ.ഇ പിന്തുണയ്ക്കും
'അബുദാബിയിൽ ക്ഷേത്രനിർമാണത്തിന് സ്ഥലം അനുവദിച്ചത് അടക്കം പ്രസിഡന്റ് നഹ്യാന്റെ വ്യക്തിപരമായ പിന്തുണയ്ക്കും മഹാമനസ്കതയ്ക്കും നന്ദി".
- പ്രധാനമന്ത്രി നരേന്ദ്രമോദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |