രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 106 റൺസിന്റെ ജയം,
പരമ്പര 1-1ന് സമനിലയിൽ
വിശാഖപട്ടണം : ഒന്നാം ടെസ്റ്റിലെ തോൽവിയ്ക്ക് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. 399 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് നാലാം ദിനം 67/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ 292ന് ഓൾഔട്ടാക്കി ഇന്ത്യ 106 റൺസിന്റെ ഗംഭീര ജയം സ്വന്തമാക്കുകയായിരുന്നു. ബൗളർമാരെ അടിച്ച് തകർക്കുന്ന ബാസ്ബാൾ ശൈലിയുമായെത്തിയ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ ഇന്ത്യൻ ബൗളർമാർ വിശാഖപട്ടണത്ത് പിടിച്ചുകെട്ടി.
ജയത്തോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-1ന് ഒപ്പമെത്താനും ഇന്ത്യയ്ക്കായി. സ്കോർ: ഇന്ത്യ-396/10, 255/10, ഇംഗ്ലണ്ട്-253/10 & 292/10.
ഇന്നലെ നൈറ്റ്വാച്ച് മാൻ റെഹാൻ അഹമ്മദിന്റെ (23) വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. റെഹാനെ അക്ഷർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്നെത്തിയ ഒല്ലിപോപ്പിനൊപ്പം (23) സാക് ക്രോളി (73) ഇംഗ്ലണ്ടിനെ 100 കടത്തി. പോപ്പനെ സ്ലിപ്പിൽ രോഹിതിന്റെ കൈയിൽ എത്തിച്ച് ആശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. പതിവിന് വിപരീതമായി തുടക്കം മുതൽ ആഞ്ഞടിച്ച ജോറൂട്ടിന് (10 പന്തിൽ 16) പക്ഷേ അധികം വൈകാതെ അശ്വിൻ മടക്ക ടിക്കറ്റ് നൽകി. അക്ഷറാണ് ക്യാച്ചെടുത്തത്. റൂട്ട് രണ്ട് ഫോറും 1 സിക്സും നേടി. തുടർന്നെത്തിയ ജോണി ബെയർസ്റ്റോയ്ക്കൊപ്പം (26) ക്രോളിനല്ലൊരു കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലീഷിന് പ്രതീക്ഷ നൽകുന്നതിനിടെ ടീം സ്കോർ 194ൽ വച്ച് ഇരുവരേയും പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. ക്രോളിയെ കുൽദീപും ബെയർസ്റ്റോയെ ബുംറയും അടുത്തടുത്ത ഓവറുകളിൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെ 194/6 എന്ന നിലയിലായി ഇംഗ്ലണ്ട്.
ക്യാപ്ടൻ ബെൻസ്റ്റോക്സും (11), വിക്കറ്റ് കീപ്പർ ബെൻഫോക്സും (36) ഇരുന്നൂറ് കടത്തി ഇംഗ്ലണ്ടിനെ മുന്നോട്ടുകൊണ്ടു പോകുന്നതിനിടെ സ്ക്വർ ലെഗ്ഗിൽ നിന്ന് ശ്രേയസ് അയ്യറുടെ ഡയറക്ട് ത്രോയിൽ സ്റ്റോക്സ് അപ്രതീക്ഷിതമായി റണ്ണൗട്ടായി. ടോ ഹാർട്ട്‌ലി (36) ഫോക്സിനൊപ്പം പിടിച്ചു നിന്നതോടെ ഇന്ത്യയ്ക്ക് തലവേദനയായി. ഇംഗ്ലണ്ടിനെ ഇരുവരും 250 കടത്തി. ബെൻഫോക്സിനെ സ്വന്തം ബൗളിംഗിൽ പിടികൂടി ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്. 8-ാം വിക്കറ്റിൽ 55 റൺസിന്റെ കൂട്ടുകെട്ടാണ് ഫോക്സും ഹാർട്ട്‌ലിയും ഉണ്ടാക്കിയത്. ഷൊയിബ് ബാഷിറിനെ (0) മുകേഷഅ കുമാർ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈയിൽ ഒതുക്കി. വാലറ്റവുമൊത്ത് പൊരുതി നോക്കിയ ഹാർട്ട്‌ലിയെ ക്ലീൻ ബൗൾഡാക്കി ബുംറ ഇന്ത്യയുടെ വിജയമുറപ്പിച്ചു. ആൻഡേഴ്സൺ (5) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ബുംറയാണ് താരം
ഇംഗ്ലണ്ടിന്റെ ആദ്യഇന്നിംഗ്സിൽ ആറ് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തിയ ഇന്ത്യൻ വൈസ്ക്യാപ്ടൻ ജസ്പ്രീത് ബുംറയാണ് കളിയിലെതാരം. ആദ്യ ഇന്നിംഗ്സിലെ ആറ് വിക്കറ്റ് നേട്ടം തന്റെ പൊന്നോമന അംഗദിനാണ് ബുംറ സമർപ്പിച്ചത്. അവൻ തന്റെയാപ്പമുണ്ടെന്നും അവന്റെ ആദ്യത്തെ ടൂറാണെന്നും ബുംറ പറഞ്ഞിരുന്നു. ഒന്നാം ഇന്നിംഗ്സിനിടെ അതിവേഗം ടെസ്റ്റിൽ 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ പേസ് ബൗളറെന്ന നേട്ടവും ബുംറ സ്വന്തനാക്കിയിരുന്നു.
മൂന്നാം ടെസ്റ്ര്
ഫെബ്രുവരി 15 മുതൽ 19വരെ രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |