സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത വളരെ ചുരുക്കം പേരേ ഈ ലോകത്തുള്ളൂ. അഞ്ച് മിനിട്ട് ഫ്രീ ടൈം കിട്ടിയാൽപ്പോലും മിക്കവരും ഫോണിലായിരിക്കും. മുമ്പ് ചാറ്റ് ചെയ്യാനായിരുന്നു ഇത്തരം സമൂഹമാദ്ധ്യമങ്ങൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ കാലം മാറിയതോടെ റീലുകൾക്കായി ആരാധകർ കൂടുതൽ.
ഇതോടെ വ്‌ളോഗേഴ്സിന്റെ എണ്ണവും കൂടി. കുക്കിംഗ് വീഡിയോയും ട്രാവൽ വീഡിയോയും എന്നുവേണ്ട ദിനചര്യകൾ വരെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങി. ചിലരെ സംബന്ധിച്ച് പൊങ്ങച്ചം കാണിക്കാനുള്ള വേദിയാണ് സോഷ്യൽ മീഡിയ. ആഡംബര കാറുകളുടെയും വീടിന്റെയും ആഭരണങ്ങളുടെയും തുടങ്ങി 'ഹൈക്ലാസ് ലൈഫ് സ്റ്റൈൽ്' ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യാനും ആരംഭിച്ചു.
ഉപയോക്താക്കൾ അതിരുകടന്നതോടെ ചൈനീസ് സോഷ്യൽ മീഡിയ കമ്പനികൾ കണ്ടന്റിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോകുകയാണ്. ചൈനീസ് നിർമിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വെയ്‌ബോ, ടെൻസെന്റ്, ഡൗയിൻ, സിയാവോങ്ഷു എന്നിവർ പൊങ്ങച്ചം അല്ലെങ്കിൽ തങ്ങളുടെ സമ്പത്ത് 'ഹൈലൈറ്റ്' ചെയ്യുന്നവരുടെ പോസ്റ്റുകൾ നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവരുടെ അക്കൗണ്ടുകൾ നിരോധിക്കും.
നീക്കത്തിന് പിന്നിൽ
'സമ്പത്ത് പ്രദർശിപ്പിക്കുകയും, പണത്തെ ആരാധിക്കുകയും ചെയ്യുന്ന' ഉള്ളടക്കം നീക്കം ചെയ്യുമെന്നാണ് സോഷ്യൽ മീഡിയ കമ്പനികളുടെ പ്രസ്താവനയിൽ പറയുന്നത്. ആഡംബര വീടുകളും കാറുകളും പ്രചരിപ്പിക്കുന്ന പോസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പ്രസ്താവനയിറക്കിയതെന്നാണ് വിവരം.
ഭൗതികവാദം, സമ്പത്തിന്റെ അമിതമായ പ്രദർശനം, ആഡംബര ജീവിതരീതികളുടെ താരതമ്യങ്ങൾ അടക്കമുള്ളവയെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യും. ഇത്തരത്തിലുള്ള 1,100ലധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി വെയ്‌ബോ അവകാശപ്പെട്ടു.
ഇതുകൂടാതെ ഏതെങ്കിലും സാമൂഹിക ഗ്രൂപ്പുകളെ ലക്ഷ്യം വയ്ക്കുന്നതോ, വിവേചനം കാണിക്കുന്നതോ അന്യായമായി ആരെയെങ്കിലും പരിഹസിക്കുന്നതോ ആയ പോസ്റ്റുകൾ അനുവദിക്കില്ല. മേയ് ഒന്നിനും ഏഴിനും ഇടയിൽ 11 അക്കൗണ്ടുകൾ, 4,701 സന്ദേശങ്ങൾ എന്നിവ ഡിലീറ്റ് ചെയ്തതായി ചൈനയിലെ ജനപ്രിയ ആപ്പായ ഡൂയിൻ അറിയിച്ചു.
ലക്ഷ്യം ഇന്റർനെറ്റ് ശുദ്ധീകരണം
'പരിഷ്‌കൃതവും ആരോഗ്യകരവുമായ അന്തരീക്ഷവും സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് അവകാശവാദം. സോഷ്യൽ മീഡിയയിൽ ഉയർന്ന നിലവാരമുള്ളതും സത്യസന്ധവും പോസിറ്റീവുമായ ഉള്ളടക്കം സൃഷ്ടിക്കാനും പങ്കിടാനും അധികൃതർ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. 'ഇന്റർനെറ്റ് സാംസ്‌കാരിക അന്തരീക്ഷം ശുദ്ധീകരിക്കാൻ' ചൈനീസ് സർക്കാർ 2016ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് കമ്പനികൾ നിലപാട് കർശനമാക്കിയത്.
വിവാദമായ വീമ്പുപറച്ചിൽ
ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനിലെ ഒരു മുൻ ട്രാൻസ്‌പോർട്ട് ബ്യൂറോ ഓഫീസർ 2007ൽ രാജിവച്ചിരുന്നു. പാർട്ടി ചട്ടങ്ങൾക്കും നിയമങ്ങൾക്കും എതിരായ ഗുരുതരമായ ലംഘനങ്ങൾ ആരോപിച്ച് 2023 ഒക്ടോബറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.
തന്റെ കുടുംബത്തിന് 100 മില്യൺ യുവാൻ (13.7 മില്യൺ ഡോളർ) ഉണ്ടെന്ന് ഈ ഉദ്യോഗസ്ഥന്റെ ചെറുമകൾ സോഷ്യൽ മീഡിയയിലൂടെ വീരവാദം മുഴക്കിയതാണ് വിവാദത്തിന് കാരണമായതെന്നാണ് വിവരം. എല്ലാവരുടെയും ഉന്നമനം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾക്കിടയിലാണ് സമ്പത്തിന്റെ അസമത്വം വർദ്ധിച്ചുവരുന്നത്.
സമ്പത്ത് പ്രദർശനം എന്ന ട്രെൻഡ്
വിലകൂടിയ കാറിൽ നിന്നിറങ്ങി, വിലപിടിപ്പിള്ള സാധനങ്ങൾ വാങ്ങുന്നതും, ആംഡബര കാറിൽ നിന്ന് വിലകൂടിയ സാധനങ്ങളും ആളും പുറത്തുവീഴുന്നതിന്റെയുമൊക്കെ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതൊക്കെ ചൈനയിലെ ട്രെൻഡായി മാറിയിരുന്നു. ദശലക്ഷക്കണക്കിന് ചൈനീസ് വ്യക്തികൾ തങ്ങളുടെ ആഡംബര ജീവിതം സോഷ്യൽ മീഡിയയിലൂടെ തുറന്നുകാട്ടിയത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വെല്ലുവിളിയായി.
നിയന്ത്രണങ്ങൾ സോഷ്യൽ മീഡിയയിൽ ഒതുങ്ങിയേക്കില്ല
ആഡംബര ജീവിതം തുറന്നുകാട്ടുന്നത് നിയന്ത്രിക്കുന്നത് സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിയേക്കില്ല. സാമൂഹിക പെരുമാറ്റങ്ങളിലും ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. ആഡംബര ചടങ്ങുകൾ, വിലയേറിയ സമ്മാനങ്ങൾ എന്നിവയ്‌ക്കൊക്കെ മൂക്കുകയറിട്ടേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |