കൊട്ടാരക്കര: കരീപ്ര തളവൂർക്കോണം മുരുങ്ങൂർ മുതൽ മാനങ്കര ഭാഗം വരെയുള്ള മുപ്പതേക്കറോളം ഏലായിലെ നെൽക്കൃഷി വേനൽ കടുത്തതിനെ തുടർന്ന് കരിഞ്ഞുണങ്ങുന്നു. സമീപത്തുള്ള മടന്തകോട് ഏലായിലേയും കടപ്പാക്കോണം ഏലായിലേയും കതിരുവരാറായ നെൽച്ചെടികൾ കരിഞ്ഞുണങ്ങി തുടങ്ങി. കടമെടുത്തും പണയം വച്ചും കൃഷി ഇറക്കിയ കർഷകർ എന്തു ചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടുന്നു. സമീപത്തു കൂടി പോകുന്ന കെ.ഐ.പി കനാൽ തുറന്നുവിട്ടാൽ നെൽക്കൃഷിയെയും നെൽ കർഷകരെയും സംരക്ഷിക്കാനാകുമെന്ന് ഏലാ സമിതി ഭാരവാഹികൾ പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ ഏലാ സമിതിയായ പാട്ടുപുരയ്ക്കൽ ഏലാ സമിതി ഇതു സംബന്ധിച്ച് കെ.ഐ.പി അധികൃതർക്കും കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. കൃഷി മന്ത്രിയും മറ്റു ബന്ധപ്പട്ടവരും അടിയന്തരമായി ഇടപെടണമെന്ന് ഏലാ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |