രാജ്‌കോട്ട്: സർഫ്രാസ് ഖാന്റെ അരങ്ങേറ്റ ടെസ്റ്റിൽവൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്‌റ്റേഡിയം. ഇന്ത്യയുടെ മുൻ നായകൻ അനില്‍ കുംബ്ലെയാണ് മത്സരത്തിന് മുന്നോടിയായി സർഫ്രാസിനെ ടെസ്റ്റ് ക്യാപ്പണിയിച്ചത്. ഗ്രൗണ്ടിൽ ഇത് കണ്ട് കുറച്ചപ്പുറം നിൽക്കുകയായിരുന്ന സർഫ്രാസിന്റെ പിതാവ് നൗഷാദ് ഖാന് സന്തോഷംകൊണ്ട് കരച്ചിലടക്കാനായില്ല.
ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ചതിന് ശേഷം സർഫ്രാസ് അതുമായി പിതാവിന്റെ അടുക്കലേക്ക് ഓടിയെത്തി അദ്ദേഹത്തെ അതു കയ്യിൽ വച്ചുകൊടുത്തു. കണ്ണീരടക്കാനാവാതെ പിതാവ് തൊപ്പിയിൽ ഉമ്മ വച്ചപ്പോൾ അടുത്തുണ്ടായിരുന്ന സർഫ്രാസിന്റെ ഭാര്യയും കരഞ്ഞുപോയി. ഭാര്യയെ കെട്ടിപ്പിടിച്ച് കണ്ണീർ തുടച്ചുമാറ്റിയ സർ്രഫാസ് അവരുടെ കയ്യിലേക്കും തന്റെ ടെസ്റ്റ് ക്യാപ്പ് കൈമാറി.
രഞ്ജി ട്രോഫി ക്രിക്കറ്റിലെ കഴിഞ്ഞ മൂന്ന് സീസണുകളിലെ മികച്ച പ്രകടനം മുൻനിറുത്തിയാണ് സർഫ്രാസിനെ ടീമിലുൾപ്പെടുത്തിയത്. 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 3912 റൺസാണ് താരം നേടിയത്. 14 സെഞ്ച്വറിയും 11 അർദ്ധ സെഞ്ച്വറിയുമടങ്ങുതാണ് ഈ ഇന്നിംഗ്സുകൾ. ഇംഗ്ലണ്ട് ലയണിനെതിരെ ഇന്ത്യ എ ടീമിനുവേണ്ടിയും മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം നടത്തിയിട്ടും തന്നെ ഇന്ത്യൻ ടീമിലേക്ക് വിളിക്കാത്തതിലെ സങ്കടം സർഫ്രാസ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |