ലോസ്ആഞ്ചലസ്: ലോകത്തെ ഏറ്റവും സന്തോഷകരമായ ഇടങ്ങളിലൊന്ന് എന്നാണ് കാലിഫോർണിയയിലെ ഡിസ്നിലാൻഡ് തീംപാർക്ക് അറിയപ്പെടുന്നത്. പ്രതിവർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് സഞ്ചാരികൾ ഒഴുകിയെത്തുന്ന ഡിസ്നിലാൻഡിൽ മിക്കി മൗസിനെയും ഡൊണാൾഡ് ഡക്കിനെയുമൊക്കെ കാണുന്നതിനൊപ്പം ചില വിചിത്ര കഥകളും കേൾക്കാം. അവയിൽ ചിലത് ഇതാ...
ഡിസ്നിലാൻഡിലെ സ്പേസ് മൗണ്ടൻ ഇൻഡോർ റോളർ കോസ്റ്ററിൽ ചുറ്റുന്നതിനിടെ ഒരാൾ എഴുന്നേറ്റ് നിന്നെന്നും അയാളുടെ തല അറ്റുപോയെന്നുമാണ് ഒരു കഥ. എന്നാൽ, ഈ കഥ വ്യാജമാണ്. അതേ സമയം, 1964ൽ ഒരു യുവാവ് റോളർകോസ്റ്ററിൽ സഞ്ചരിക്കവെ എഴുന്നേറ്റ് നിന്ന് സാഹസം കാട്ടിയിരുന്നു. പുറത്തേക്ക് തെറിച്ചുവീണ ഇയാൾ ഗുരുതര പരിക്കോടെ രക്ഷപ്പെട്ടിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള സിനിമാ പരമ്പരയാണ് പൈറേറ്റ്സ് ഒഫ് ദ കരീബിയൻ. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ റൈഡിൽ ' ജോർജ് " എന്ന ഒരു പ്രേതത്തിന്റെ ശല്യമുണ്ടെന്നാണ് മറ്റൊരു കഥ. ഇവിടെയെത്തുന്ന ഓരോ സഞ്ചാരികൾ തന്നെയാണ് ഇത്തരം കഥകളുടെ പിന്നിൽ. റൈഡിൽ കടൽക്കൊള്ളക്കാരുടെ അസ്ഥികൂടങ്ങളുടെ മാതൃക സ്ഥാപിച്ചിട്ടുണ്ട്. റൈഡ് നിർമ്മിക്കുന്നതിനിടെ 'ഡൂപ്ലിക്കേറ്റ് " അസ്ഥികൂടങ്ങളിൽ അസംതൃപ്തി തോന്നിയ ഡിസൈൻ ടീമംഗങ്ങൾ അടുത്തുള്ള മെഡിക്കൽ സെന്ററിൽ നിന്ന് ശരിക്കുള്ള അസ്ഥികൂടങ്ങളെ സംഘടിപ്പിച്ച് ഇവിടെ സ്ഥാപിച്ചത്രെ. 1967ലായിരുന്നു ഇത് സ്ഥാപിച്ചത്. പിന്നീട്, ഡിസൈനർമാർ ഈ അസ്ഥികൂടങ്ങളെ മാറ്റി ഒറിജിനലിനെ വെല്ലുന്ന വ്യാജ അസ്ഥികൂടങ്ങളെ സ്ഥാപിച്ചു. എന്നാൽ, ഇപ്പോഴും ശരിക്കുമുള്ള അസ്ഥികൂടങ്ങൾ ഇവിടെയുണ്ടെന്നാണ് ചിലരുടെ വാദം.
ഡിസ്നിലാൻഡിനെ ചുറ്റിപ്പറ്റി ഏറ്റവും പ്രചാരത്തിലുള്ള കഥയാണ് അതിന്റെ സ്ഥാപകനായ വാൾട്ട് ഡിസ്നിയുടേത്. 1966ൽ വാൾട്ട് ഡിസ്നി മരിച്ചത് മുതൽ കേൾക്കുന്ന കഥയാണത്. വാൾട്ട് ഡിസ്നിയുടെ മൃതദേഹം ഡിസ്നിലാൻഡിലെവിടെയോ ക്രയോജെനിക് വിദ്യയിലൂടെ ശീതീകരിച്ച് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നാണത്. ഭാവിയിൽ പുനഃരുജ്ജീവിപ്പിക്കാൻ വേണ്ടിയാണത്രെ ഇത് ! എന്നാൽ, വാൾട്ട് ഡിസ്നിയുടെ മൃതദേഹം കാലിഫോണിയയിലെ ഫോറസ്റ്റ് ലോൺ സെമിത്തേരിയിലാണ് സംസ്കരിച്ചത്.
1969ലാണ് ഹോണ്ടഡ് മാൻഷൻ എന്ന റൈഡ് ഡിസ്നിലാൻഡിൽ തുറന്നത്. പേര് പോലെ തന്നെ ആളുകളെ ഭയപ്പെടുത്തുന്ന തീമിലാണ് ഈ റൈഡ് ഒരുക്കിയിരിക്കുന്നത്. ഇവിടത്തെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ട് ഒരാൾക്ക് ഹൃദയസ്തംഭനം വരെ ഉണ്ടായതായി കഥകളുണ്ട്. ഇതേത്തുടർന്ന് ഹോണ്ടഡ് മാൻഷൻ താത്കാലികമായി അടച്ചെന്നും ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ നീക്കം ചെയ്തെന്നും ചിലർ തട്ടിവിടുന്നു. എന്നാൽ, അറ്റക്കുറ്റപ്പണികൾക്കല്ലാതെ ഹോണ്ടഡ് മാൻഷൻ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല.
പാർക്കിലെ മോണോ റെയിൽട്രാക്കിലൂടെ ഓടുന്ന അജ്ഞാത രൂപത്തെ കണ്ടെന്ന് പറഞ്ഞ് ചിലർ രംഗത്തെത്തിയിട്ടുണ്ട്. 1966ൽ തോമസ് ക്ലീവ്‌ലാൻഡ് എന്ന 19കാരൻ ഇവിടുത്തെ ട്രെയിൻ തട്ടി മരിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അകത്തുകടന്ന തോമസ് മോണോറെയിൽ ട്രാക്കിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഈ സംഭവത്തിന് ശേഷമാണ് മോണോ റെയിൽട്രാക്കിലൂടെ ഓടുന്ന മനുഷ്യന്റെ കഥകൾ പ്രചരിക്കാൻ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |