പാലം അപകടം ഉടൻ അറിയിച്ചു
വാഷിംഗ്ടൺ: യു.എസിലെ ബാൾട്ടിമോറിൽ ചരക്കു കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ ഹൈവേ പാലം തകർന്ന സംഭവത്തിൽ വൻ ദുരന്തം ഒഴിവാക്കിയ
കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലായ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്.
രാപകൽ വാഹനത്തിരക്കുള്ള പാലമാണ്. അപകടം നടന്നയുടൻ ജീവനക്കാർ അപായ സന്ദേശം കൈമാറിയതിനാൽ നിരവധി ജീവൻ രക്ഷിക്കാനായെന്ന് ബൈഡൻ പറഞ്ഞു. കപ്പലിന്റെ നിയന്ത്രണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഉടൻ ജീവനക്കാർ വിവരം മേരിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കുകയായിരുന്നു. അധികൃതർ ഉടൻപാലം അടയ്ക്കുകയും ഇതുവഴിയുള്ള ഗതാഗതം നിറുത്തിവയ്ക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് ഏകോപനം നൽകിയ പ്രാദേശിക ഭരണകൂടത്തെയും രക്ഷാപ്രവർത്തകരെയും ബൈഡൻ അഭിനന്ദിച്ചു.
അപകടത്തിന്റെ വ്യാപ്തി കുറയാൻ കാരണമായ ഇന്ത്യൻ ജീവനക്കാരെ മേരിലാൻഡ് ഗവർണർ വെസ് മൂറും അഭിനന്ദിച്ചു. മൂർ അവരെ ഹീറോസ് എന്നാണ് വിശേഷിപ്പിച്ചത്.
പാലക്കാട് സ്വദേശിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ സിനർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ് അപകടത്തിൽപ്പെട്ടത്. സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യും രാജേഷാണ്. 14 രാജ്യങ്ങളിലായി 28 ഓഫീസുകൾ കമ്പനിക്കുണ്ട്. 24,000 നാവികർ ജോലി ചെയ്യുന്നു. കഴക്കൂട്ടം സൈനിക സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബയ് എൽ.ബി.എസ് കോളേജ് ഒഫ് അഡ്വാൻസ്ഡ് മാരിടൈം സ്റ്റഡീസിൽ തുടർ പഠനം. പിന്നീട് മർച്ചന്റ്‌നേവിയിൽ ചേർന്നു. 2006ൽ സിനർജി ഗ്രൂപ്പ് സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |