ന്യൂഡൽഹി: ആകെ 11 ലോക്‌സഭ മണ്ഡലങ്ങൾ മാത്രമാണ് ഛത്തീസ്ഗഢിൽ ഉള്ളത്. എന്നാലും മൂന്നു ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. നക്‌സൽ ഭീഷണിയാണ് ഇതിനുപിന്നിൽ. 19ന് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ബസ്‌തർ മണ്ഡലത്തിലാണ് നക്‌സൽ ഭീഷണി ഏറെയുള്ളത്. സുരക്ഷാസേനയുടെ ശ്രദ്ധ ആവശ്യമായതിനാൽ അന്ന് ഈ മണ്ഡലയിൽ മാത്രമാണ് വോട്ടെടുപ്പ്.
നിബിഡവനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തെ ജനസംഖ്യയുടെ 70 ശതമാനത്തിലധികവും ഗോത്രവർഗക്കാരാണ്. മലയാളത്തിലെ 'ഉണ്ട" അടക്കം നിരവധി സിനിമകൾക്ക് പ്രമേയമായത് ഇവിടത്തെ വോട്ടെടുപ്പാണ്.
മാർച്ച് 24ന് തെഗുൾഗുഡയിൽ നക്‌സലുകൾ പൊലീസ് ക്യാമ്പ് ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. നവംബറിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജയിച്ച് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ സംഭവമായിരുന്നു ഇത്. ആക്രമണത്തിൽ മൂന്ന് ജവാൻമാർ വീരമൃത്യു വരിച്ചു. ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു.
നക്‌സലുകളെ പേടിച്ച് വീട്ടിലിരിക്കുന്ന വോട്ടർമാരെ ബൂത്തിലെത്തിക്കുകയെന്നതാണ് ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2019ൽ 66.26 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു(2014: 59.32%, 2011:50.58%, 2009:47.33%). വോട്ടെടുപ്പിന് മുൻപ് അനിഷ്‌ട സംഭവങ്ങളുണ്ടായില്ലെങ്കിൽ പോളിംഗ് ഇക്കുറിയും വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ.
1952 മുതൽ ജനതാപാർട്ടി, കോൺഗ്രസ്, ബി.ജെ.പി എന്നിവയെയും സ്വതന്ത്രരെയും ജയിപ്പിച്ച മണ്ഡലമാണിത്. ബസ്‌തറിലെ ബാൽ താക്കറെ എന്നറിയപ്പെട്ട പ്രമുഖ ബി.ജെ.പി നേതാവ് ബലിറാം കശ്യപാണ് ഏറ്റവും കൂടുതൽ തവണ തിരഞ്ഞെടുക്കപ്പെട്ടത്(1998- 2009). അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ (2011) ജയിച്ച മകൻ ദിനേഷ് കശ്യപ് 2014വരെ തുടർന്നു. 2018ലെ
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം നടന്ന 2019ലെ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി ദീപക് ബൈജ് ജയിച്ചു. ബി.ജെ.പി ഭരണമായതിനാൽ ഇക്കുറി കാറ്റ് മാറിവീശുമോ എന്ന് കണ്ടറിയണം.
കോൺഗ്രസ് 2013ൽ ദർബ താഴ്‌വരയിൽ നടന്ന നക്‌സൽ ആക്രമണത്തിൽ രക്ഷപ്പെട്ട ഛത്തീസ്ഗഢ് മുൻ മന്ത്രി കവാസി ലാഖ്‌മയെയാണ് ഇക്കുറി മത്സരിപ്പിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ യുവ നേതാവ് മഹേഷ് കശ്യപിനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കി. ദിനേഷ് കശ്യപ് അടക്കം പ്രമുഖരെ തഴഞ്ഞാണ് പുതുമുഖത്തിന് അവസരം നൽകിയത്. സി.പി.ഐയുടെ ഫൂൽ സിംഗ് കച്‌ലം, ബി.എസ്.പിയുടെ അയ്‌തു റാം മണ്ഡവി എന്നിവരും രംഗത്തുണ്ട്. വികസന പ്രശ്‌നങ്ങളാണ് മുഖ്യപ്രചാരണ വിഷയം.
2019ലെ ഫലം
ദീപക് ബൈജ് (കോൺഗ്രസ്): 4,02,527(44.10%)
ബൈദുറാം കശ്യപ് (ബി.ജെ.പി): 3,63,545 (38.83%)
നോട്ട: 41,667 (4.56%)
രാമു റാം മൗര്യ (സി.പി.ഐ): 38,395 (4.21%)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |